ഇന്ത്യ സിമന്റ്സിൽ 23 ശതമാനം ഓഹരി വാങ്ങാൻ അൾട്രാടെക്ക്
കൊച്ചി: രാജ്യത്തെ സിമന്റ് വിപണിയിൽ ആദ്യത്യ ബിർള ഗ്രൂപ്പും അദാനി ഗ്രൂപ്പുമായുള്ള യുദ്ധം മുറുകുന്നു. അദാനി ഗ്രൂപ്പ് ഹൈദരാബാദിലെ പെന്ന സിമന്റ്സിനെ ഏറ്റെടുത്തതിന് പിന്നാലെ കുമാർ മംഗലം ബിർളയുടെ ഉടമസ്ഥതയിലുള്ള അൾട്രാടെക്ക് ചെന്നൈ ആസ്ഥാനമായ ഇന്ത്യ സിമന്റ്സിൽ 23 ശതമാനം ഓഹരി വാങ്ങി ദക്ഷിണേന്ത്യൻ വിപണിയിൽ പ്രവർത്തനം വിപുലീകരിക്കുകയാണ്. മൂന്ന് വർഷത്തിനിടെ രാജ്യത്തെ രണ്ടാമത്തെ വലിയ സിമന്റ് നിർമ്മാതാക്കളായി വിപണി വികസിപ്പിച്ച അദാനി ഗ്രൂപ്പിനെ ശക്തമായി നേരിടാനുള്ള കരുത്ത് നൽകുന്നതാണ് പുതിയ തീരുമാനം.
ഓഹരി ഒന്നിന് 267 രൂപയെന്ന നിരക്കിൽ ഇന്ത്യ സിമന്റ്സിന്റെ 7.06 കോടി ഓഹരികൾ 1,885 കോടി രൂപയ്ക്കാണ് അൾട്രാടെക്ക് വാങ്ങുന്നത്. ഇടപാടിന്റെ വിവരങ്ങൾ പുറത്തുവന്നതോടെ അൾട്രാടെക്കിന്റെ ഓഹരി വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 11,811 രൂപയിലെത്തി.
പ്രതിവർഷം 1.45 ലക്ഷം ടൺ ഉത്പാദനശേഷിയാണ് ഇന്ത്യ സിമന്റ്സിനുള്ളത്. മൂന്ന് വർഷത്തിനുള്ളിൽ മൊത്തം പ്രതിവർഷ ഉത്പാദനശേഷി 15.27 കോടി ടണ്ണിൽ നിന്നും രണ്ട് കോടി ടണ്ണായി ഉയർത്താനാണ് അൾട്രാടെക്ക് ലക്ഷ്യമിടുന്നത്. പെന്ന സിമന്റ്സിനെ ഏറ്റെടുത്തതോടെ അദാനി ഗ്രൂപ്പിന്റെ പ്രതിവർഷ ഉത്പാദന ശേഷി 8.7 ലക്ഷം ടണ്ണായി ഉയർന്നു. 2027ൽ 1.4 കോടി ടൺ പ്രതിവർഷ ഉത്പാദന ശേഷി കൈവരിക്കാനാണ് അദാനി ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |