SignIn
Kerala Kaumudi Online
Tuesday, 17 September 2024 2.06 PM IST

സി.പി.എം കേന്ദ്ര കമ്മിറ്റിക്ക് ഇന്നു തുടക്കം, കേരളത്തിൽ 'തിരുത്തൽ ചികിത്സ' കടുപ്പിച്ചേക്കും, പാർട്ടിക്കും സർക്കാരിനും പ്രവർത്തന മാർഗരേഖ വരും

Increase Font Size Decrease Font Size Print Page
cpm

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയുടെ പേരിൽ മുഖ്യമന്ത്രിക്കും

പാർട്ടി സെക്രട്ടറിക്കും ഇടതുമുന്നണി കൺവീനർക്കുമെതിരെ സംസ്ഥാന, ജില്ലാകമ്മിറ്റികളിൽ അതിരൂക്ഷ വിമർശനം ഉയർന്നിരിക്കെ, സി.പി.എം കേന്ദ്ര കമ്മിറ്റിയുടെ ത്രിദിന അവലോകന യോഗം ഇന്ന് ഡൽഹിയിൽ തുടങ്ങും. കേരളത്തിലുൾപ്പെടെ നേരിട്ട തിരിച്ചടികളെപ്പറ്റി ആഴത്തിലുള്ള പരിശോധന നടത്താൻ നേരത്തേ കേന്ദ്ര കമ്മിറ്റി തീരുമാനിച്ചിരുന്നു. സംസ്ഥാനത്തെ പാർട്ടിയിലും, സർക്കാരിലും പ്രവർത്തന മാർഗരേഖ ഉൾപ്പെടെ കടുത്ത തിരുത്തൽ ചികിത്സയ്ക്കാണ് സാദ്ധ്യത.

സംസ്ഥാന കമ്മിറ്റികൾ സമർപ്പിക്കുന്ന അവലോകന റിപ്പോർട്ടുകളുടെകൂടി അടിസ്ഥാനത്തിലാവും കേന്ദ്ര കമ്മിറ്റിയുടെ പരിശോധന. സംസ്ഥാന, ജില്ലാതലങ്ങളിൽ ഉയർന്ന വിമർശനങ്ങൾ ക്രോഡീകരിച്ചുള്ള റിപ്പോർട്ടാവും കേരളം സമർപ്പിക്കുക. രാജ്യത്ത് ഏക ഇടതുപക്ഷ സർക്കാരുള്ള കേരളത്തിലെ പാർട്ടിയുടെ ജനകീയ അടിത്തറ തകരുകയും ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുകയും ചെയ്തു. സംസ്ഥാനത്ത് ബി.ജെ.പി അക്കൗണ്ട് തുറക്കുകയും വോട്ടുവിഹിതം ഉയർത്തിയതും അതീവ ഗൗരവത്തോടെയാണ് കേന്ദ്ര നേതൃത്വം കാണുന്നത്.

ഈ സ്ഥിതി തുടർന്നാൽ കേരളവും ബംഗാളിന്റെയും ത്രിപുരയുടെയും പാതയിലേക്ക് പോകാൻ അധികദൂരം വേണ്ടെന്ന പാർട്ടി ബന്ധുക്കളുടെയും, ഇടതുപക്ഷ സഹയാത്രികരുടെയും നിസ്വാർത്ഥമായ മുന്നറിയിപ്പുകളും നേതൃത്വത്തിന് അവഗണിക്കാനാവില്ല.

അപ്രമാദിത്വം നഷ്ടമായി

പാർട്ടിയിലും സർക്കാരിലും മുഖ്യമന്ത്രി പിണറായി വിജയനുണ്ടെന്ന് കരുതിയിരുന്ന

അപ്രമാദിത്വം നഷ്ടമായെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളുടെ പൊതുവിലയിരുത്തൽ.

ഭൂരിഭാഗം ജില്ലാകമ്മിറ്റികളിലും മുഖ്യമന്ത്രിയുടെ പെരുമാറ്റരീതിക്കും പ്രവർത്തനശൈലിക്കും അതിന് കുടപിടിക്കുന്ന സംസ്ഥാന സെക്രട്ടറിക്കുമെതിരെ അതിരൂക്ഷ ആക്രമണമാണുണ്ടായത്. പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായി കാൽ നൂറ്റാണ്ടിനുശേഷം പാർട്ടിയിൽ ഉയരുന്ന ഈ ചോദ്യംചെയ്യൽ ശേഷി ശുഭ സൂചകമായാണ് അണികൾ കാണുന്നത്. ഇ.പി.ജയരാജനെ മുന്നണി കൺവീനർ സ്ഥാനത്തുനിന്ന് മാറ്റണമെന്ന വികാരവും പാർട്ടിയിൽ ശക്തമായി.

കരുത്തേറി കേന്ദ്ര നേതൃത്വം

കേരളത്തിലെ പാർട്ടിക്കുമേൽ തുടക്കത്തിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി

കുറെയൊക്കെ കടിഞ്ഞാൺ ഇട്ടിരുന്നത് ബംഗാളിൽ നിന്നുള്ള പി.ബി,കേന്ദ്ര കമ്മിറ്റിയംഗങ്ങളുടെ കൂടി പിൻബലത്തിലായിരുന്നു. അവിടെ ഭരണം പോയതിന് പിന്നാലെ സംഘടനയും ദുർബലമായതോടെ ആ പിൻബലം നഷ്ടമായി. പാർട്ടിക്ക് ഭരണമുള്ള കേരളത്തിലെ നേതൃത്വത്തിന്റെ അധീശത്വമാണ് പിന്നീട് കേന്ദ്രനേതൃത്വത്തിന്റെ നയ സമീപനങ്ങളിലും തീരുമാനങ്ങളിലും കണ്ടത്. ഈ തിരഞ്ഞെടുപ്പ് ഫലത്തോടെ കേരളത്തിലും പാളയത്തിൽപട ഉയരുന്നത് തിരുത്തൽ പ്രക്രിയയ്ക്ക് കരുത്തും വേഗതയും കൂട്ടുമെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ അനുമാനം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CPM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.