ലക്‌നൗ: പ്രൗഢഗംഭീരമായ ചടങ്ങുകളുടെ അകമ്പടിയോടെ രാജ്യത്തിനായി തുറന്നുകൊടുത്ത് ആറുമാസത്തിനുള്ളിൽതന്നെ വെള്ളക്കെട്ടിലായി അയോദ്ധ്യ രാമക്ഷേത്രം. കാലവർഷത്തിലെ ആദ്യമഴയിൽതന്നെ ക്ഷേത്രപരിസരത്തായി വെള്ളക്കെട്ടുകൾ ഉണ്ടായത് വിമർശനങ്ങൾക്ക് കാരണമാവുകയാണ്.
രാമക്ഷേത്രത്തിലേയ്ക്ക് നയിക്കുന്ന രാം പാഥ് റോഡിൽ നിറയെ കുഴികൾ രൂപപ്പെട്ടു. 14 കിലോമീറ്റർ നീളമുള്ള പാതയിൽ രൂപപ്പെട്ട കുഴികൾ മൂടിയതായാണ് അധികൃതർ പറയുന്നത്. സംഭവുമായി ബന്ധപ്പെട്ട ആറ് ഉദ്യോഗസ്ഥരെ യോഗി സർക്കാർ സസ്‌പെൻഡ് ചെയ്തു. വെള്ളക്കെട്ടുകൾ രൂപപ്പെട്ടതിനുപിന്നാലെതന്നെ മഴവെള്ളം ഒഴുക്കിക്കളയാനുള്ള നടപടികൾ ആരംഭിച്ചതായി അയോദ്ധ്യ മേയർ ഗിരീഷ് പാട്ടി ത്രിപതി പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്‌ച അർദ്ധരാത്രിയോടെ പെയ്‌ത മഴയ്ക്ക് പിന്നാലെ ക്ഷേത്രത്തിനകത്തും ചോർച്ചയുള്ളതായി റിപ്പോർട്ടുകളുണ്ട്. മേൽക്കൂരയിൽ നിന്ന് ഒഴുകിവരുന്ന മഴവെള്ളം ക്ഷേത്രത്തിനുള്ളിൽതന്നെ കെട്ടിക്കിടക്കുന്നതായി രാമക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ പറയുന്നു. ക്ഷേത്രപരിസരത്തെ മഴവെള്ളം ഒഴുക്കിവിടാൻ സംവിധാനമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, ക്ഷേത്രത്തിനുള്ളിൽ ചോർച്ചയുള്ളതായുള്ള റിപ്പോർട്ടുകൾ ക്ഷേത്ര ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറി ചമ്പത് റായ് തള്ളിക്കളഞ്ഞു. മേൽക്കൂരയിൽ നിന്ന് ഒരുതുള്ളി വെള്ളം പോലും ഒഴുകിവന്നില്ലെന്നും ശ്രീകോവിലിനുള്ളിൽ വെള്ളം കയറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മഴവെള്ളം ഒഴുക്കിക്കളയാനുള്ള എല്ലാ സംവിധാനങ്ങളും ക്ഷേത്രത്തിൽ നിർമിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. ഗുരുമണ്ഡപം ആകാശത്തേയ്ക്ക് തുറന്നുകിടക്കുന്നതിനാലാണ് ചോർച്ചയുണ്ടായതെന്നും നിർമാണപ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും രാമക്ഷേത്ര നിർമാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര വ്യക്തമാക്കി.
അതിനിടെ ക്ഷേത്രപരിസരത്തെ ചോർച്ചയുടെ റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ബിജെപി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷം രംഗത്തെത്തി. രാമക്ഷേത്രനിർമാണത്തിൽ വലിയതോതിൽ അഴിമതി നടന്നതായി പ്രതിപക്ഷം ആരോപിച്ചു. ആരാധനാലയങ്ങൾ പോലും ബിജെപിക്ക് കൊള്ളയടിക്കാനുള്ള ഉറവിടമായി മാറിയെന്ന് ഉത്തർപ്രദേശിലെ കോൺഗ്രസ് പ്രസിഡന്റ് അജയ് റായ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |