കൊച്ചി: സോഷ്യൽ മീഡിയയിൽ 'ആളാകാൻ' ബൈക്കിന്റെ സൈലൻസർ തീ തുപ്പുംവിധം രൂപമാറ്റംവരുത്തിയാൽ കാത്തിരിക്കുന്നത് എട്ടിന്റെ പണി. തീ പിടിച്ച് ബൈക്ക് തന്നെ പൊട്ടിത്തെറിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്. അതീവ സുരക്ഷയിൽ കൊണ്ടുപോകുന്ന ഗ്യാസ് ടാങ്കറുകളിലേക്ക് തീപ്പൊരി വീണാൽ അപകടത്തിന്റെ വ്യാപ്തിയും കൂടും. കൊച്ചി നഗരത്തിൽ തീ തുപ്പുന്ന ബൈക്കുമായി യുവാവ് കറങ്ങിനടന്നിരുന്ന സംഭവത്തിന്റെ പശ്ചാത്തലത്തിൽ യുവാക്കൾക്കിടയിൽ ബോധവത്കരണത്തിന് ഒരുങ്ങുകയാണ് എം.വി.ഡി.
തിരുവനന്തപുരം സ്വദേശിയായ കിരൺ ജ്യോതി എന്നയാളാണ് ബൈക്കുമായി ചുറ്റിയടിച്ചത്. ഇയാളുടെ പിതാവിന്റെ പേരിലാണ് ബൈക്കിന്റെ രജിസ്‌ട്രേഷൻ. നാളെ ആർ.ടി.ഒയ്ക്ക് മുന്നിൽ ഹാജരാകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് ബൈക്കുമായി കറങ്ങി നടന്നത്. കെ.എൽ 01 സി.ടി 6680 രജിസ്‌ട്രേഷൻ ബൈക്കിലായിരുന്നു അഭ്യാസ പ്രകടനം. പിന്നാലെ വന്ന കാർ യാത്രക്കാരനായ കൊച്ചി സ്വദേശി ദൃശ്യങ്ങൾ പകർത്തി. ഇത് പുറത്തുവന്നതോടെ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം ബൈക്കിന്റെ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.ബൈക്ക് എറണാകുളത്തുള്ള സുഹൃത്തിനെ ഏൽപ്പിച്ചിരിക്കുകയാണെന്നാണ് യുവാവിന്റെ മൊഴി.
രൂപമാറ്റം പരിശോധിക്കും
ഏത് രീതിയിലാണ് സൈലൻസർ രൂപമാറ്റം വരുത്തിരിക്കുകയെന്നാണ് പ്രധാനമായും എം.വി.ഡി പരിശോധിക്കുക. രൂപമാറ്റം വരുത്താൻ സഹായിച്ച സ്ഥാപനം മറ്റാർക്കെങ്കിലും ഈവിധം ചെയ്തു കൊടുത്തിട്ടുണ്ടോയെന്നും അന്വേഷിക്കും. അപകടം ക്ഷണിച്ചു വരുത്തുന്നതാണ് ഇത്തരത്തിലുള്ള യാത്രകളെന്നും വണ്ടിയുടെ രജിസ്‌ട്രേഷൻ റദ്ദാക്കാനും യുവാവിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യാനുമുള്ള നടപടികൾക്ക് ഒരുങ്ങുകയാണ് എം.വി.ഡി.
കാറുകളിൽ മുമ്പ് ഘടിപ്പിച്ചിരുന്നു
നേരത്തെ കാറുകളിൽ സൈലൻസർ ഘടിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെടുകയും കർശന നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. മറ്റൊരു യൂണിറ്റ് ഘടിപ്പിച്ചാണ് കാറുകളിലെ സൈലൻസർ തീ തുപ്പും വിധം മാറ്റിയിരുന്നത്. ബൈക്കിൽ ഈ സാദ്ധ്യത കുറവാണെന്നും സൈലൻസറിന്റെയുള്ളിൽ അഴിച്ചുപണി നടത്തിയിട്ടുണ്ടാകുമെന്നുമാണ് എം.വി.ഡി വിലയിരുത്തൽ. തീ തുപ്പുന്ന സൈലൻസറുകളും വിപണിയിലുണ്ട്. ഇത് ഘടിപ്പിച്ചതാകാനുള്ള സാദ്ധ്യതയും തള്ളിക്കളയുന്നില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |