കിടങ്ങൂർ: അന്യസംസ്ഥാന സ്വദേശിയായ യുവാവിനെ ആക്രമിച്ച കേസിൽ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കടപ്ലാമറ്റം പെട്ടപ്പുഴ ഭാഗത്ത് ഇല്ലത്ത് സ്റ്റെഫിൻ ഷാജി (21)സഹോദരനായ സ്റ്റാലിൻ ഷാജി (25) കടപ്ലാമറ്റം പെട്ടപ്പുഴ ഭാഗത്ത് പുത്തൂർ വീട്ടിൽ അക്രുമോൻ എന്ന് വിളിക്കുന്ന പ്രണവ് ഉണ്ണി (25) എന്നിവരെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞ ദിവസം രാത്രി 10:30ഓടെ അന്യസംസ്ഥാന തൊഴിലാളിയായ യുവാവും സുഹൃത്തുക്കളും വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറി ഇയാളെ ചീത്ത വിളിക്കുകയും, മർദ്ദിക്കുകയും കല്ലുകൊണ്ട് മുഖത്തിടിക്കുകയുമായിരുന്നു. സംഭവത്തിന് മണിക്കൂറുകൾക്ക് മുൻപ് സ്റ്റെഫിൻ ഇവിടെയെത്തി ഇവരോട് ബീഡിയും, മദ്യപിക്കുന്നതിനായി ഗ്ലാസും ചോദിച്ചിരുന്നു.ഇവർ ഇത് കൊടുക്കാതിരുന്നതിനെ തുടർന്ന് സ്റ്റെഫിൻ യുവാവിന്റെ സുഹൃത്തിനെ മർദ്ദിച്ചത് യുവാവ് ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വിരോധം മൂലമാണ് ഇയാൾ പിന്നീട് സംഘവുമായെത്തി ഇവർ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറി യുവാവിനെ ആക്രമിച്ചത്. തുടർന്ന് ഇവർ സംഭവസ്ഥലത്തു നിന്ന് കടന്നുകളയുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |