കൊച്ചി: വിദ്യാർത്ഥിനികളുടെ ചിത്രം ഫേസ്‌ബുക്കിലെ അശ്ലീല ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ച സംഭവത്തിൽ സ്റ്റേഷൻ ജാമ്യത്തിൽ വിട്ട എസ്.എഫ്.ഐ മുൻനേതാവ് രോഹിത്തിനെ കാലടി പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രം അശ്ലീല ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചെന്ന പുതിയ പരാതിയിലാണ് രോഹിത്തിനെ വീണ്ടും കസ്റ്റഡിയിലെടുത്തത്. രോഹിത്തിനെതിരെ കൂടുതൽ ഗൗരവസ്വഭാവമുള്ള വകുപ്പുകൾ ചുമത്തിയേക്കും.
കാലടി ശ്രീശങ്കര കോളേജിലെ പൂർവ വിദ്യാർത്ഥി കൂടിയായ രോഹിത്തിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടതിനെതിരെ പ്രതിപക്ഷം നിയമസഭയിൽ പ്രതിഷേധമുയർത്തിയ പശ്ചാത്തലത്തിൽ കൂടിയാണ് പൊലീസ് നടപടി. ബിരുദ വിദ്യാർത്ഥിനിയായ ഒരു പെൺകുട്ടിയുടെ ചിത്രം ഫേസ്‌ബുക്കിലെ അശ്ലീല ഗ്രൂപ്പുകളിലൊന്നിൽ കണ്ടതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് രോഹിത്ത് അറസ്റ്റിലായത്. വിദ്യാർത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
കോളേജിലെ ഇരുപതോളം വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ ഇയാൾ വിവിധ അശ്ലീല ഗ്രൂപ്പുകളിൽ പങ്കുവച്ചതായാണ് സംശയം. രോഹിത്തിന്റെ രണ്ട് ഫോണുകളും പൊലീസ് കണ്ടെടുത്തു. കോളേജിന് സമീപത്ത് തന്നെയായിരുന്നു ഇയാളുടെ വീടെന്നും പഠിച്ചിറങ്ങിയിട്ടും ഫോട്ടോഗ്രാഫറായ ഇയാൾ കോളേജിലെ പരിപാടികൾക്ക് വന്നിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |