കോലഞ്ചേരി: പകർച്ചപ്പനിക്ക് പിന്നാലെ നാട്ടിലാകെ മുണ്ടിനീര് പടരുന്നു. കുട്ടികളിൽ മാത്രം കണ്ടുവരുന്ന രോഗം വലിയവരിലും ബാധിക്കുന്നത് ആശങ്കയ്ക്കിടയാക്കുന്നു. കിഴക്കമ്പലം, കുന്നത്തുനാട് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളിലാണ് രോഗം വ്യാപകമായിരിക്കുന്നത്. മേഖലയിലെ വിവിധ സ്‌കൂളുകളിൽ രോഗം ബാധിച്ചെത്തുന്ന കുട്ടികളുടെ എണ്ണം കൂടിയതോടെ അദ്ധ്യാപകരും ആശങ്കയിലാണ്. ആൾക്കൂട്ടമുള്ള സ്ഥലങ്ങളിൽ രോഗം പകരാൻ സാദ്ധ്യത കൂടുതലായതിനാൽ രോഗം ബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടുന്നവരെ പെട്ടെന്ന് തിരിച്ചയക്കുകയാണ്.
ശ്രദ്ധിച്ചില്ലെങ്കിൽ തലച്ചോർ, വൃഷണം, അണ്ഡാശയം, ആഗ്‌നേയ ഗ്രന്ഥി, പ്രോസ്ട്രേറ്റ് എന്നീ ശരീര ഭാഗങ്ങളെ ബാധിക്കും. തലച്ചോറിനെ ബാധിച്ചാൽ എൻസഫലൈറ്റിസ് അവസ്ഥയിലേക്കെത്തി മരണത്തിലേക്ക് വരെ നയിക്കാം. രോഗം തിരിച്ചറിയുമ്പോഴേക്കും മറ്റു പലരിലേക്കും പകർന്നിരിക്കും എന്നതിനാൽ മുണ്ടിനീര് പകരുന്നത് നിയന്ത്റിക്കാൻ ബുദ്ധിമുട്ടാണ്.
രോഗപ്പകർച്ച തടയാം
മിക്‌സോ വൈറസ് പരൊറ്റിഡൈറ്റിസ് വൈറസാണ് രോഗ കാരണം. വായുവിലൂടെ പകരുന്ന രോഗം ഉമിനീർ ഗ്രന്ഥികളെയാണ് ബാധിക്കുന്നത്. മുഖത്തിന്റെ ഒരു വശത്തോ രണ്ടു വശങ്ങളിലുമോ നീര് വരാം. അഞ്ചു മുതൽ 15 വയസ് വരെയുള്ള കുട്ടികളെയാണ് കൂടുതൽ ബാധിക്കുന്നത്. നിലവിലുള്ള വകഭേദം കുട്ടികളേക്കാൾ ഗുരുതരമാകുന്നത് മുതിർന്നവരിലാണ്. സാധാരണയായി ഒന്നു മുതൽ രണ്ട് ആഴ്ചകൾ കൊണ്ട് രോഗം ഭേദമാകാറുണ്ട്. അണുബാധ ഉണ്ടായശേഷം ഗ്രന്ഥികളിൽ വീക്കം കണ്ടുതുടങ്ങുന്നതിന് തൊട്ടു മുമ്പും വീക്കം കണ്ടു തുടങ്ങിയ ശേഷം 4 മുതൽ 6 ദിവസത്തിനുള്ളിലാണ് സാധാരണയായി പകരുന്നത്. ചുമ, തുമ്മൽ, മൂക്കിൽ നിന്നുള്ള സ്രവങ്ങൾ, രോഗമുള്ളവരുമായുള്ള സമ്പർക്കം എന്നിവയിലൂടെയാണ് പകരുന്നത്.
ലക്ഷണങ്ങൾ
ചെറിയ പനിയും തലവേദനയും പ്രാരംഭ ലക്ഷണങ്ങൾ
ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിൽ വീക്കം
വായ തുറക്കുന്നതിനും ചവയ്ക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസം
വിശപ്പില്ലായ്മയും ക്ഷീണവും
ശ്രദ്ധ വേണം
ലക്ഷണങ്ങൾക്ക് ചികിത്സ തേടണം
ധാരാളം വെള്ളം കുടിക്കണം
രോഗപ്പകർച്ച തടയാൻ വീട്ടിൽ മതിയായ വിശ്രമം ആവശ്യം
രോഗികളുമായുള്ള സമ്പർക്കം ഒഴിവാക്കുക
രോഗികളായ കുട്ടികളെ സ്‌കൂളിൽ വിടരുത്
രോഗി ഉപയോഗിച്ച വസ്തുക്കൾ അണുവിമുക്തമാക്കുക.
രോഗ നിയന്ത്റണത്തിന് പ്രതിരോധ കുത്തിവയ്പ് ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |