കണ്ണൂർ: മുൻ എം.എൽ.എയും സി.പി.എം സംസ്ഥാന സമിതി അംഗവുമായിരുന്ന സി.കെ.പി പദ്മനാഭന്റെ തുറന്നു പറച്ചിൽ സി.പി.എം നേതൃതലത്തിലെ ജീർണത ഒരിക്കൽ കൂടി പ്രകടമാക്കുകയാണെന്ന് ഡി.സി.സി. പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്. പാർട്ടി നേതാക്കളുടെ വഴിപിഴച്ച പോക്കിനെ വിമർശിച്ചാൽ അത്തരം നേതാക്കളെ പിന്നീട് പാർട്ടിയിൽ വെച്ചുപൊറുപ്പിക്കില്ല എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് സി.കെ.പിയുടെ അനുഭവം. ഇപ്പോൾ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായ പി. ശശിക്കെതിരെ പരാതി നൽകിയതാണ് കർഷകസംഘം സംസ്ഥാന സെക്രട്ടറിയായിരുന്ന പത്മനാഭനെതിരായ നടപടിയിൽ കലാശിച്ചതെന്ന് വ്യക്തമാണ്. സംശുദ്ധ വ്യക്തിത്വത്തിന് ഉടമയായ സി.കെ.പിയെ സാമ്പത്തിക ക്രമക്കേട് ആരോപിച്ചാണ് പാർട്ടി അച്ചടക്ക നടപടിയെടുത്തത്. യഥാർത്ഥത്തിൽ കർഷകസംഘം സംസ്ഥാന കമ്മിറ്റിയുടെ അക്കൗണ്ടിൽ നിന്നും തുക പിൻവലിച്ചത് ആരൊക്കെയെന്ന് സി.കെ.പി വ്യക്തമാക്കുന്നുണ്ട്.
പാർട്ടിയിലെ തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നവരെ 51 വെട്ടുവെട്ടി കൊല്ലാൻ മാത്രമല്ല, മാനസികമായി തകർത്ത് നിത്യ രോഗിയാക്കി കൊല്ലാക്കൊല ചെയ്യാനും സി.പി.എം നേതൃത്വം ഒരുമ്പെടുമെന്നതിന്റെ ദൃഷ്ടാന്തമാണ് സി.കെ.പി പത്മനാഭൻ. അടുത്തിടെ സി.പി.എം ജില്ലാ കമ്മിറ്റി അംഗമായിരുന്ന മനു തോമസ് തുറന്നു പറഞ്ഞതും ഇതേ വസ്തുതയാണ്. അപചയത്തിലേക്ക് പാർട്ടിയെ തള്ളിവിട്ട നേതൃത്വത്തെ യഥാർത്ഥ സി.പി.എം അണികൾ പാഠം പഠിപ്പിക്കുക തന്നെ ചെയ്യുമെന്നും അഡ്വ. മാർട്ടിൻ ജോർജ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |