ന്യൂഡൽഹി: ഒരു കൈ കൊടുക്കുന്നത് മറു കൈ അറിയാൻ പാടില്ലെന്നാണ് പറയാറ്. എന്നാൽ ചിലത് പറയാതിരിക്കാൻ ആവില്ല. അത്തരത്തിലൊരാളാണ് ഓരോ ദിവസവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി കോടികൾ ചെലവാക്കുന്ന ശിവ് നാടാർ. എച്ച്‌സിഎൽ ടെക്‌നോളജീസിന്റെ സ്ഥാപകനായ അദ്ദേഹം ഒരുദിവസവും 5.6 കോടിരൂപയാണ് ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കായി ചെലവാക്കുന്നത്. 35.6 ബില്യൺ ഡോളർ (ഏകദേശം 2,97,999 കോടി രൂപ) ആണ് ഇദ്ദേഹത്തിന്റെ ആസ്തി. അറുപത് രാജ്യങ്ങളിൽ ഓഫീസ് ഉള്ള ലോകത്തിലെ ഏറ്റവും മികച്ച ഐടി കമ്പനികളിൽ ഒന്നാണ് എച്ച്‌സിഎൽ ടെക്‌നോളജീസ്.
തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ ജനിച്ച അദ്ദേഹം 1976 ലാണ് കമ്പനി തുടങ്ങിയത്. തുടക്കത്തിൽ കാൽക്കുലേറ്ററുകളും മൈക്രോ പ്രോസസറുകളുമായിരുന്നു നിർമ്മിച്ചിരുന്നത്. തുടർന്നാണ് ഐടിയിലേക്ക് തിരിഞ്ഞത്. പ്രതിസന്ധികളിൽ തളരാതെ പോരാടിയ അദ്ദേഹം നാൽപ്പതുവർഷമാണ് കമ്പനിയെ നയിച്ചത്. ചെയർമാൻ സ്ഥാനത്തുനിന്ന് പടിയിറങ്ങിയ അദ്ദേഹം മകൾ റോഷ്നി നാടാർക്ക് ആ സ്ഥാനം നൽകുകയായിരുന്നു. 2020 ജൂലായിലായിരുന്നു ഇത്. ഒരു ലിസ്റ്റഡ് ഇന്ത്യൻ ഐടി കമ്പനിയുടെ ആദ്യ വനിതാ ചെയർമാനായിരുന്നു റോഷ്നി. ഒരുവർഷം കഴിഞ്ഞപ്പോൾ സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടർ സ്ഥാനവും ഒഴിഞ്ഞു.
ലോക കോടീശ്വരന്മാരുടെ പട്ടികയിൽ ഇടംപിടിച്ച നിരവധി കോടീശ്വരന്മാർ ഇന്ത്യയിലുണ്ടെന്നും അവരൊന്നും ചെയ്യാൻ മടിക്കാത്ത കാര്യങ്ങളാണ് ശിവ് നാടാർ ചെയ്യുന്നത്. ഹുറുൺ ഇന്ത്യ ജീവകാരുണ്യ പട്ടിക 2023 പ്രകാരം 2022-2023 കാലത്ത് ഏകദേശം 2,042 കോടിരൂപയാണ് ജീവകാരുണ്യപ്രവർത്തനങ്ങൾക്കായി ചെലവാക്കിയത്. ഒരുദിവസം 5.6 കോടി രൂപ. 'ഇന്ത്യയിലെ ഏറ്റവും ഉദാരമതി' എന്ന പട്ടം മൂന്നുവർഷം അദ്ദേഹത്തിനായിരുന്നു. ശിവ് നാടാർ ഫൗണ്ടേഷനാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |