പാരീസ് : ഞായറാഴ്ച നടക്കുന്ന ഒളിമ്പിക്സിന്റെ സമാപനച്ചടങ്ങിലെ മാർച്ച് പാസ്റ്റിൽ ഇന്ത്യൻ ടീമിനെ ദേശീയ പതാകയേന്തി നയിക്കുക മലയാളി താരം പി.ആർ ശ്രീജേഷും വനിതാ ഷൂട്ടിംഗ് താരം മനു ഭാക്കറുമായിരിക്കും. ഇന്ത്യൻ ഹോക്കി ടീം ഇന്നലെ സ്പെയ്നിനെ ലൂസേഴ്സ് ഫൈനലിൽ തോൽപ്പിച്ച് വെങ്കലം നേടിയതിന് പിന്നാലെയാണ് ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ ഇക്കാര്യം അറിയിച്ചത്.
ശ്രീജേഷിന്റെ ഇന്ത്യൻ കുപ്പായത്തിലെ അവസാന മത്സരമായിരുന്നു പാരീസിലേത്. ഇന്ത്യൻ ടീമിന്റെ കഴിഞ്ഞ രണ്ട് ഒളിമ്പിക്സുകളിലെയും വെങ്കലമെഡലുകളിൽ ശ്രീജേഷിന്റെ കയ്യൊപ്പ് പതിഞ്ഞിരുന്നു. ഈ ഒളിമ്പിക്സിൽ ഏറ്റവും കൂടുതൽ സേവുകൾ നടത്തിയ ഗോളിമാരിലൊരാളാണ്. ഇന്ത്യൻ ഹോക്കിയെ ജനപ്രിയമാക്കുന്നതിൽ ശ്രീജേഷിന്റെ പങ്ക് വളരെ വലുതാണെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷ പറഞ്ഞു.
മനു ഭാക്കർ രണ്ട് വെങ്കലങ്ങളാണ് പാരീസിൽ നേടിയത്. 10 മീറ്റർ എയർ പിസ്റ്റൾ വ്യക്തഗത വിഭാഗത്തിലും മിക്സഡ് ഡബിൾസിലുമായിരുന്നു മനുവിന്റെ മെഡലുകൾ. 25 മീറ്റർ എയർ പിസ്റ്റളിൽ തലനാരിഴയ്ക്കാണ് നാലാം സ്ഥാനത്തായിപ്പോയത്. മെഡൽ നേട്ടത്തിന് ശേഷം മനു കഴിഞ്ഞ ദിവസം നാട്ടിലെത്തിയിരുന്നു. സമാപനച്ചടങ്ങിനായി തിരികെ പാരീസിലേക്ക് പോകും. ഉദ്ഘാടനച്ചടങ്ങിൽ ബാഡ്മിന്റൺ താരം പി.വി സിന്ധുവും ടേബിൾ ടെന്നിസ് താരം അചാന്ത ശരത് കമലുമാണ് പതാകയേന്തിയിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |