തിരുവനന്തപുരം: അഞ്ചു വർഷം സി.ബി.ഐയിലും ഏഴു വർഷം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലും (ഇ.ഡി) പ്രവർത്തിച്ചപ്പോൾ, അഴിമതിക്കാരുടെയും കള്ളപ്പണക്കാരുടെയും ബാങ്ക് തട്ടിപ്പുകാരുടെയും നികുതി വെട്ടിപ്പുകാരുടെയും പേടി സ്വപ്നമായിരുന്ന അഡി.ഡി.ജി.പി യോഗേഷ് ഗുപ്‌ത വിജിലൻസ് മേധാവിയായതോടെ, സംസ്ഥാനത്തെ അഴിമതി വേട്ടയുടെ രൂപം മാറും. അഴിമതി പിടി കൂടാനും കുറ്റക്കാരെ അകത്താക്കാനും സി.ബി.ഐ മാതൃകയിൽ വിജിലൻസിൽ പ്രത്യേക സംവിധാനമൊരുക്കും.
അഴിമതിയും തട്ടിപ്പുകളും പിടി കൂടുന്നതിൽ മികവു കാട്ടിയ യോഗേഷിന് വിശിഷ്ട,സ്തുത്യർഹ സേവനങ്ങൾക്കുള്ള രാഷ്ട്രപതിയുടെ മെഡലുകൾ ലഭിച്ചിട്ടുണ്ട്. ഇ.ഡിയുടെ കിഴക്കൻമേഖലാ സ്പെഷ്യൽ ഡയറക്ടറായിക്കെ, രാജ്യത്തെ പിടിച്ചുലച്ച ബംഗാളിലെ ശാരദാ, റോസ്‌വാലി, സീഷോർ ചിട്ടിത്തട്ടിപ്പുകൾ, നാരദാ കോഴ ടേപ്പ്, ബേസിൽ നിക്ഷേപത്തട്ടിപ്പ് കേസുകൾ അന്വേഷിച്ചതും ഉന്നത രാഷ്ട്രീയക്കാരെ അകത്താക്കിയതും ഗുപ്തയുടെ നേതൃത്വത്തിലാണ്.
മണി ലോണ്ടറിംഗ് ആക്ട് പ്രകാരം പ്രതികൾ ശിക്ഷിക്കപ്പെട്ട ആദ്യ രണ്ട് ഇ.ഡികേസുകളുടെയും അന്വേഷണ ഉദ്യോഗസ്ഥൻ ഗുപ്തയായിരുന്നു. 2017ൽ ജാർഖണ്ഡ് മന്ത്രി ഹരിനാരായൺറായ് ആയിരുന്നു ആദ്യം ശിക്ഷിക്കപ്പെട്ടത്. ലഹരിമരുന്ന് ബന്ധമുള്ള കള്ളപ്പണക്കേസിൽ രാജ്യത്താദ്യമായി പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതും ഗുപ്തയായിരുന്നു. തൃണമൂൽ നേതാക്കൾ കുടുങ്ങിയ ചിട്ടിതട്ടിപ്പു കേസുകളിൽ പതിനായിരം കോടിയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
ചാർട്ടേർഡ് അക്കൗണ്ടന്റായ യോഗേഷിന് സി.ബി.ഐയിൽ ബാങ്ക് തട്ടിപ്പുകൾ തടയുകയായിരുന്നു ചുമതല. ഇരുപതിനായിരം കോടിയുടെ 50ബാങ്ക് തട്ടിപ്പുകൾ, എസ്.ബി.ഐ സ്വർണത്തട്ടിപ്പ്, എയർപോർട്ട് അതോറിട്ടി റിക്രൂട്ട്മെന്റ് തട്ടിപ്പ് എന്നിവ അന്വേഷിച്ചതും ഓഹരിത്തട്ടിപ്പു കേസിൽ കേതൻപരേഖിനെ അകത്താക്കിയതും യോഗേഷാണ്. ആദായനികുതി വകുപ്പിലെയും കസ്റ്റംസിലെയും റെയിൽവേയിലെയും അഴിമതിക്കാരായ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. ഒഡിഷയിലെ അനധികൃത ഖനനം, ചിമ്പാൻസി-കാണ്ടാമൃഗം കടത്തൽ എന്നിവയ്ക്കും തടയിട്ടു. 2030 ഏപ്രിൽ വരെ സർവീസുള്ള യോഗേഷ് മുംബയ് സ്വദേശിയാണ്.
''വിജിലൻസിൽ തിങ്കളാഴ്ച ചുമതലയേൽക്കും. കാര്യങ്ങൾ പഠിച്ചശേഷം മികച്ച സംവിധാനമുണ്ടാക്കും''
-യോഗേഷ് ഗുപ്‌ത
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |