ഇടുക്കി: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷയെ സംബന്ധിച്ചും സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചകൾ നടക്കുകയാണ്. ഇതിനിടെ ഇടുക്കി കളക്‌ടറേറ്റിൽ ഇന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്‌റ്റിന്റെ നേതൃത്വത്തിലാണ് യോഗം. ഡാം തുറക്കേണ്ടതായി വന്നാൽ സ്വീകരിക്കേണ്ട മുൻകരുതൽ നടപടികളും പുതിയ ഡാം എന്ന കേരളത്തിന്റെ ആവശ്യത്തിൽ കൈക്കൊള്ളേണ്ട തുടർനടപടികളും യോഗത്തിൽ ചർച്ചയാകും.
മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തമുണ്ടായതിന് പിന്നാലെ ജനങ്ങൾക്കിടയിൽ മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷ സംബന്ധിച്ച് ആശങ്കയുണ്ടാക്കുന്ന തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ വലിയ പ്രചാരണം നടക്കുന്നുണ്ട്. കേരളത്തിൽ നിന്നുള്ള എം.പിമാർ പാർലമെന്റിൽ മുല്ലപ്പെരിയാർ ഡാം ഡികമ്മീഷൻ ചെയ്യണം എന്ന് ആവശ്യം ഉന്നയിച്ചിരുന്നു. വിഷയത്തിൽ സംസ്ഥാന, കേന്ദ്ര സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്ന ആവശ്യവുമുണ്ട്.
മുല്ലപ്പെരിയാർ പാട്ടക്കരാറിന്റെ സാധുത പരിശോധിക്കാനുള്ള സുപ്രീം കോടതി തീരുമാനം ഇതിനിടെ കേരളത്തിന് പിടിവള്ളിയാകുമെന്ന പ്രതീക്ഷയുണ്ട്. ഇരുസംസ്ഥാനങ്ങളും തമ്മിൽ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന തർക്കത്തിന്റെ ഭാഗമായി തമിഴ്നാട് സമർപ്പിച്ച ഹർജിയിലാണ് കേരളത്തിന് അനുകൂലമായ നടപടി.
ഡാം വിഷയം ചർച്ചയാകുമ്പോഴൊന്നും കേരളം മുൻകൈയെടുത്ത് സുപ്രീംകോടതിയെ സമീപിച്ചിരുന്നില്ല. 2006ൽ കേരളത്തിന് എതിരായ ആദ്യ സുപ്രീം കോടതി വിധിക്ക് ആധാരമായ ഹർജി പോലും മുല്ലപ്പെരിയാർ പരിസ്ഥിതി സംരക്ഷണ സമിതി എന്ന പേരിൽ സ്വകാര്യവ്യക്തികൾ നൽകിയതായിരുന്നു. വിധി തമിഴ്നാടിന് അനുകൂലമായെങ്കിലും നടപ്പായില്ല.
2006 മാർച്ചിൽ കേരളം ഡാംസുരക്ഷാ നിയമം ഭേദഗതി ചെയ്തത് സുപ്രീംകോടതി വിധി മറികടക്കാനാണെന്ന വാദവുമായി തമിഴ്നാട് വീണ്ടും സുപ്രീംകോടതിയെ സമീപിച്ചു. ഈ കേസ് തീർപ്പാക്കി 2014 മേയ് 7ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആർ.എം. ലോധ അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധിയും കേരളത്തിന് എതിരായിരുന്നു. എന്നിട്ടും കേരളം പുനഃപരിശോധനാ ഹർജിയുടെ സാദ്ധ്യത പോലും പരിശോധിച്ചില്ല.
അതിനിടെയാണ് തമിഴ്നാട് നൽകിയ ഒ.എസ്. 4/2014 എന്ന മറ്റൊരു ഹർജിയിൽ കേരളത്തിന് പ്രതീക്ഷ നൽകുന്ന തീരുമാനമുണ്ടായത്. അനുകൂലമായ ഈ സാഹചര്യം ഫലപ്രദമായി വിനിയോഗിച്ചാൽ ചിലപ്പോൾ മുല്ലപ്പെരിയാർ അണക്കെട്ട് കേരളത്തിന്റെ നിയന്ത്രണത്തിലായേക്കുമെന്ന് സൂചനകളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |