മേപ്പാടി: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായി സൂചിപ്പാറ മേഖയിൽ നടത്തിയ തെരച്ചിൽ കാലാവസ്ഥ പ്രതികൂലമായതോടെ മുടങ്ങി. ഇന്നലെ രാവിലെ മഴയും മൂടൽമഞ്ഞും അനുഭവപ്പെട്ടതാണ് പരിശോധന തടസമായത്. റിപ്പൺ ആനടിക്കാപ്പ് ഭാഗത്തു നിന്ന് തെരച്ചിൽ ആരംഭിക്കാൻ ആയിരുന്നു തീരുമാനം. ഇതിനായി തെരച്ചിൽ സംഘം റിപ്പണിൽ എത്തി. എന്നാൽ ചാറ്റൽ മഴയും മൂടൽമഞ്ഞും മണിക്കൂറുകളോളം തുടർന്നതോടെ വനത്തിലേക്ക് പ്രവേശിക്കരുതെന്ന നിർദ്ദേശം ലഭിക്കുകയായിരുന്നു. തുടർന്ന് തെരച്ചിൽ ഉപേക്ഷിച്ച് സംഘം മടങ്ങി. ഇന്ന് തെരച്ചിൽ പുനരാരംഭിക്കുമെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. കഴിഞ്ഞദിവസം ഈ മേഖലയിൽ പരിശോധന നടത്തിയപ്പോൾ 6 ശരീരഭാഗങ്ങൾ കണ്ടെത്തിയിരുന്നു. ഇവിടെ ഇനിയും തെരച്ചിൽ അനിവാര്യമാണെന്നാണ് തെരച്ചിൽ സംഘം പറയുന്നത്. കാണാതായവരുടെ ബന്ധുക്കളും ഇതേ ആവശ്യമാണ് മുന്നോട്ടുവെക്കുന്നത്. അതിനാൽ വരും ദിവസങ്ങളിലും തെരച്ചിൽ തുടരുമെന്ന് മന്ത്രി പറഞ്ഞു. ദുർഘടമായ വനമേഖല ആയതിനാൽ കാലാവസ്ഥ കൂടി പരിഗണിച്ചായിരിക്കും ഈ ഭാഗത്തെ തെരച്ചിൽ.
ഞായറാഴ്ച നടത്തിയ പ്രത്യേക തെരച്ചിലിൽ കണ്ടെത്തിയ 6 ശരീരഭാഗങ്ങളിൽ 5 എണ്ണം മനുഷ്യരുടേതാണെന്ന് സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ നടത്തിയ പോസ്റ്റ് മോർട്ടത്തിൽ വ്യക്തമായി. ഇവ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ ഇതുവരെ കണ്ടെത്തിയത് 231 മൃതദേഹങ്ങളും 217 ശരീരഭാഗങ്ങളുമാണ്. തിരിച്ചറിഞ്ഞ 176 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. 55 മൃതദേഹങ്ങളും 203 ശരീരഭാഗങ്ങളും എച്ച്. എം.എൽ പ്ലാന്റേഷനിലെ പുത്തുമല പൊതുശ്മശാനത്തിൽ സംസ്‌കരിച്ചു. ഡി.എൻ.എ പരിശോധനയിലൂടെ 30 പേരെക്കൂടി തിരിച്ചറിഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |