മാന്നാർ: വിശ്വകർമ്മജരുടെ ശില്പ വൈദഗ്ദ്ധ്യം വിശ്വം മുഴുവൻ വ്യാപിപ്പിച്ച് വെങ്കലപ്പെരുമയിൽ നിറഞ്ഞുനിൽക്കുന്ന പരുമല കാട്ടുംപുറത്ത് പന്തപ്ലാതെക്കേതിൽ പി.പി.അനന്തൻആചാരിയുടെ മകൻ അനുഅനന്തന്റെ നിർമ്മിച്ച 'തണുപ്പ്' നാളെ നാല്പതോളം തീയറ്ററുകളിൽ റിലീസാകും.
ശബരിമല, ഏറ്റുമാനൂർ, പാറമേൽക്കാവ് തുടങ്ങി കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും പ്രശസ്തമായ നിരവധി ക്ഷേത്രങ്ങളിലെ സ്വർണക്കൊടിമരങ്ങളെ കൂടാതെ, ന്യൂയോർക്കിലെ ക്രിസ്ത്യൻ പള്ളി, ചിക്കാഗോയിലെ കത്തീഡ്രൽ ചർച്ച് എന്നിവിടങ്ങളിലെ കൊടിമരങ്ങൾ, റ്റാമ്പ അയ്യപ്പക്ഷേത്രത്തിലെ കൊടിമരം, ബലിക്കല്ല്, ശ്രീകോവിൽ അലങ്കാര പണികൾ എന്നിവകൾ നിർമ്മിച്ച് ലോക പ്രശസ്തിയിലേക്ക് ഉയർന്ന ആർട്ടിസാൻസ് ഗ്രൂപ്പ് ഒഫ് കമ്പനിക്ക് നേതൃത്വം നൽകി വരുന്ന അനു അനന്തൻ, മകന്റെ പേരിലുള്ള കാശി സിനിമാസിന്റെ ബാനറിൽ ഭാര്യ ഡോ.ലക്ഷ്മിയും ചേർന്ന് നിർമ്മിച്ച ചിത്രമാണ് തണുപ്പ്. പനങ്ങാട് കായൽതീരത്തുള്ള ചായക്കടയിലെ സൗഹൃദ ചർച്ചയിൽ ഉരുത്തിരിഞ്ഞ ആശയമാണ് വെള്ളിത്തിരയിലെത്തിയത്. ജീവിതയാത്രയിൽ കണ്ടുമുട്ടിയ പലരുടെയും നേർക്കാഴ്ചയായ 'തണുപ്പ്' തൊട്ടാൽ പൊള്ളുന്ന ഒരുപാട് സാമൂഹ്യവിഷയങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. പുതുതായി ഒരിടത്ത് താമസിക്കാനെത്തുന്ന ദമ്പതികളുടെയും അവർക്കു ചുറ്റുമുള്ള സംഭവങ്ങളുമാണ് ഇതിവൃത്തം.
ഏറ്റവും നല്ല ഫീച്ചർഫിലിം, സംവിധായകൻ, കാമറാമാൻ തുടങ്ങി പതിനഞ്ചോളം അവാർഡുകൾ ഇതിനകം നേടിക്കഴിഞ്ഞ തണുപ്പ് തീയേറ്ററുകളിലും വൻ വിജയമായിരിക്കുമെന്ന പ്രതീക്ഷയിലാണ് അനു അനന്തനും സംഘവും. മണികണ്ഠൻ പി.എസ് ആണ് ഛായാഗ്രഹണം. വിവേക് മുഴക്കുന്ന് എഴുതിയ വരികൾക്ക് ബിബിൻ അശോകാണ് സംഗീതം നൽകിയിരിക്കുന്നത്. ബിജിബാൽ, കപിൽ കപിലൻ, ജാനകിഈശ്വർ, ശ്രീനന്ദശ്രീകുമാർ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.
പുതുമുഖ നായകനും നായികയും
പുതുമുഖങ്ങളായ നിധീഷ്, ജിബിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഛായാഗ്രാഹകനായ രാഗേഷ് നാരായണൻ സംവിധാനം നിർവഹിച്ച ചിത്രത്തിൽ കൂട്ടിക്കൽ ജയചന്ദ്രൻ, അരുൺ, രഞ്ജിത്ത് മണബ്രക്കാട്ട്, ഷൈനിസാറ, പ്രിനു, ആരൂബാല, സതീഷ്ഗോപി, സാംജീവൻ, രതീഷ്, രാധാകൃഷ്ണൻ തലച്ചങ്ങാട്, ഷാനുമിത്ര, ജിഷ്ണു ഉണ്ണികൃഷ്ണൻ, ദിസിമ ദിവാകരൻ, സുമിത്ത് സമുദ്ര, മനോഹരൻ വെള്ളിലോട് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കണ്ണൂർ, വയനാട്, എറണാകുളം, ചെന്നൈ, കൂർഗ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |