കോഴിക്കോട്: ആവശ്യത്തിന് ജീവനക്കാരില്ലാത്തതും അടിസ്ഥാന സൗകര്യക്കുറവും ചേവായൂർ ത്വക്ക് രോഗാശുപത്രിയെ ശ്വാസം മുട്ടിക്കുന്നു. ദിനംപ്രതി ആയിരക്കണക്കിന് രോഗികളെത്തുന്ന ആശുപത്രി അധികൃതരുടെ അനാസ്ഥയുടെ സ്മാരകമാണിപ്പോൾ. ഒമ്പതു മണി മുതൽ ഒരുമണി വരെയുള്ള ഒ. പി സമയത്തിൽ 700 ൽ കൂടുതൽ ഒ.പി ടിക്കറ്റുകളാണ് നൽകുന്നത്. എന്നാൽ ഇത്രയും രോഗികളെ പരിശോധിക്കാൻ ഒരു സീനിയർ ഡോക്ടറും രണ്ട് ജൂനിയർ ഡോക്ടർമാരും മാത്രം. ഒ.പിയിലെത്തുന്ന രോഗികൾക്ക് ഡോക്ടറെ കാണണമെങ്കിൽ മണിക്കൂറുകളോളം കാത്തിരിക്കണം. ഒ.പി ടിക്കറ്റ് ലഭിച്ചിട്ടും ഡോക്ടറെ കാണാനാകാതെ തിരിച്ചു പോകുന്നവർ ദിവസവും നിരവധിയാണ്. ആശുപത്രിയിൽ നിലവിൽ 50 പരം കുഷ്ഠരോഗികൾ ചികിത്സയിൽ കഴിയുന്നുണ്ട് . അതിനാൽ സീനിയർ ഡോക്ടർ പലപ്പോഴും തിയറ്റർ ഡ്യൂട്ടിയിൽ തിരക്കിലാകും. ഈ സമയത്ത് രണ്ടുപേർ മാത്രമാകും ഒ.പിയിലുണ്ടാവുക. ഒരാൾ അവധിയിൽ പോയാൽ രോഗികൾക്ക് ഡോക്ടറെ കാണാൻ മണിക്കൂറുകൾ കാത്തിരിക്കണം. ആളില്ലാത്തതിനാൽ ഒരു രോഗിയുടെ പരിശോധനയ്ക്ക് 10 മിനിറ്റ് സമയം പോലും ഡോക്ടർമാർ അനുവദിക്കുന്നില്ലെന്നാണ് രോഗികൾ പറയുന്നത്.
നേരത്തെ കുഷ്ഠ രോഗ ചികിത്സ മാത്രം നടന്നിരുന്ന ആശുപത്രി 2014ലാണ് ത്വക്ക് രോഗ ആശുപത്രിയാക്കി മാറ്റിയത്. ത്വക്ക് രോഗങ്ങൾക്ക് സ്വകാര്യ ആശുപത്രികൾ ഭീമമായ തുക ഈടാക്കുമ്പോൾ കുറഞ്ഞ ചെലവിൽ ചികിത്സ നൽകുന്നതിനാൽ സമീപ ജില്ലകളിൽ നിന്ന് പോലും നൂറുകണക്കിന് രോഗികളാണ് ഇവിടെയെത്തുന്നത്.
ഇരിക്കാൻ ഇരിപ്പിടമില്ല ഒ.പിയിൽ ഒരു കൗണ്ടർ
നൂറുകണക്കിന് രോഗികളെത്തുന്ന ചേവായൂർ ത്വക്ക് രോഗാശുപത്രിയിൽ ആകെയുള്ളത് ഒരു ഒ.പി കൗണ്ടർ മാത്രം. രാവിലെ ആറ് മണിയാകുമ്പോൾ ഒ.പി കൗണ്ടറിനു മുന്നിൽ രോഗികളെത്തും.ഒമ്പതു മുതൽ മാത്രമെ ഒ.പി ടിക്കറ്റ് കൊടുത്ത് തുടങ്ങൂ. ഈ സമയമാകുമ്പോഴേക്കും നീണ്ട ക്യൂവാകും. കൗണ്ടർ അടയ്ക്കുന്നതോടെ രോഗികളെ പറഞ്ഞുവിടുന്ന അവസ്ഥയാണ്. മണിക്കൂറുകളോളം ക്യൂവിൽ നിന്നവരെ സമയം കഴിഞ്ഞെന്ന് പറഞ്ഞ് തിരിച്ചയക്കുന്നതിനാൽ രോഗികളും ജീവനക്കാരും തമ്മിൽ തർക്കങ്ങളും പതിവാണ്. ക്യൂവിൽ നിന്ന് തളരുന്ന രോഗികൾക്ക് ഇരിക്കാൻ ഇരിപ്പിടങ്ങളോ, കുടിവെള്ള സൗകര്യമോ ശുചിമുറികളോ ഇവിടെയില്ല. ഡോക്ടർമാരുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് ആവശ്യം ഉന്നയിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി ഇതുവരെ നടപടിയുണ്ടായിട്ടില്ല.
''ഗവ. തസ്തികകളിൽ കൂടുതൽ മെഡിക്കൽ ഓഫീസർമാരെ നിയമിക്കുകയും ആശുപത്രിയിൽ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കുകയും ചെയ്യണം''സബീഷ്, സൂപ്രണ്ട്, ചേവായൂർ ത്വക്ക് രോഗാശുപത്രി
ദിനസവും എത്തുന്നത് ആയിരക്കണക്കിന് രോഗികൾ
ആകെ മൂന്ന് ഡോക്ടർമാർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |