എഴുകോൺ: ജില്ലയിലുണ്ടായ പ്രകൃതി ക്ഷോഭങ്ങളിൽ വിളനാശമുണ്ടായ കർഷകർക്ക് നഷ്ടപരിഹാര ഇനത്തിൽ കിട്ടാനുള്ളത് 1.44 കോടിയിലധികം രൂപ. 2021 മുതലുള്ള കുടിശ്ശികയാണിത്.
സംസ്ഥാന വിഹിതവും കേന്ദ്ര വിഹിതമായ സ്റ്റേറ്റ് ഡിസാസ്റ്റർ ഫണ്ടും ചേരുന്നതാണ് നഷ്ടപരിഹാര തുക. 14497665 രൂപയാണ് ആകെ കുടിശ്ശികയായിട്ടുള്ളത്. സംസ്ഥാനത്ത് 50 കോടിയോളം രൂപയാണ് കർഷകർക്ക് നഷ്ടപരിഹാര ഇനത്തിൽ നൽകാനുള്ളത്.
എ.ഐ.എം.എസ് ഓൺലൈൻ പോർട്ടൽ വഴി കൃഷി ഡയറക്ടറേറ്റിൽ നിന്ന് കർഷകർക്ക് നേരിട്ടാണ് പ്രകൃതിക്ഷോഭ നഷ്ടപരിഹാരം നൽകുന്നത്. സംസ്ഥാന ഫണ്ട്, എസ്.ഡി.ആർ.എഫ് എന്നീ ഹെഡുകളിലാണ് തുക അനുവദിക്കുന്നത്. നെല്ല്, പച്ചക്കറി, ഇഞ്ചി, തേയില തുടങ്ങിയ വിളകൾക്ക് പൂർണ്ണമായും കേന്ദ്രമാണ് നഷ്ടപരി ഹാരം നൽകുന്നത്.
കേന്ദ്ര വിഹിതം 2022- 23 വരെയുള്ളതും സംസ്ഥാന വിഹിതം 2020-21 വരെയുള്ളതും പൂർണ്ണമായും വിതരണം ചെയ്തിട്ടുണ്ട്. എസ്.ഡി.ആർ.എഫിൽ 2023- 24ൽ 108 കർഷകർക്കായി 149022 രൂപയും 2024-25 നടപ്പ് വർഷത്തിൽ 657 കർഷകർക്കായി 377625 രൂപയുമാണ് ജില്ലയിൽ വിതരണം ചെയ്യാനുള്ളത്.
സംസ്ഥാന ഫണ്ടിൽ നിന്ന് 186136 രൂപയാണ് 2021-22 ൽ മാത്രം നൽകാനുള്ളത്. 876 കർഷകരാണ് ഗുണഭോക്താക്കൾ. 2022- 23 ൽ കൃഷിനാശം സംഭവിച്ച 1135 കർഷകർക്ക് അനുവദിച്ച 4437544 രൂപയും വിതരണം ചെയ്തിട്ടില്ല.
2023- 24 ൽ 1136 കർഷകരാണ് നഷ്ടപരിഹാരത്തിന് അർഹരായത്. ഇവർക്ക് നൽകാനുള്ളത് 6123229 രൂപയാണ്. നടപ്പുവർഷം ഇതുവരെ 3224109 രൂപയും വിതരണം ചെയ്യാനുണ്ട്.
കടം വാങ്ങിയും സ്വർണം പണയപ്പെടുത്തിയുമാണ് മിക്ക കർഷകരും കൃഷിയിറക്കുന്നത്. മാസങ്ങൾ പരിപാലിച്ച വിളകളാണ് പലപ്പോഴും കാറ്റിലും മഴയിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നഷ്ടമാകുന്നത്. വായ്പയെടുത്ത് കൃഷിയിറക്കുന്നവർക്ക് ഇരട്ടി ദുരിതമാണ് ഇത് സമ്മാനിക്കുന്നത്. പ്രകൃതിക്ഷോഭത്തിൽ പെടുന്ന കൃഷിയിടങ്ങൾ വീണ്ടും കൃഷിക്ക് സജ്ജമാക്കുന്നതിലും വലിയ അദ്ധ്വാനം വേണം.
കേന്ദ്ര- സംസ്ഥാന നഷ്ടപരിഹാരം
നെല്ല് -₹ 17000
ഇഞ്ചി - ₹ 17000
തേയില - ₹ 22500
(എല്ലാം ഒരു ഹെക്ടറിന്)
തെങ്ങ് -₹ 128.57 -₹ 572
വാഴ - ₹ 6.80 - ₹ 93.20
(കുലച്ചതിന് )
വാഴ - ₹ 6.80 - ₹ 68.20
കുരുമുളക് - ₹ 20 -₹ 130
റബർ - ₹ 45 - ₹ 255
കാപ്പി - ₹ 22.5 - ₹ 177.5
കൊക്കോ - ₹ 45 - ₹ 155
(എല്ലാം ഒരു മൂടിന്)
പൈനാപ്പിൾ -₹ 680 -₹ 70
(10 സെന്റിന് )
നഷ്ടപരിഹാരം വർഷങ്ങൾ വൈകുന്നത് കടുത്ത കർഷക ദ്രോഹമാണ്.
കർഷകർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |