കൊളംബോ: ശ്രീലങ്കൻ മുൻ പ്രസിഡന്റ് റെനിൽ വിക്രമസിംഗെയെ (76) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിർജ്ജലീകരണം മൂലം അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിലാണ്. അധികാരത്തിലിരിക്കെ സർക്കാർ ഫണ്ട് ദുരുപയോഗം ചെയ്തെന്ന കുറ്റത്തിന് വെള്ളിയാഴ്ച അറസ്റ്റിലായ റെനിലിനെ കോടതി ചൊവ്വാഴ്ച വരെ റിമാൻഡ് ചെയ്തിരുന്നു.
റെനിലിനെ കൊളംബോയിലെ വേലിക്കാട ജയിലിലേക്ക് മാറ്റിയെങ്കിലും ആരോഗ്യസ്ഥിതി മുൻ നിറുത്തി ജയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ ഡോക്ടർമാർ വിശദപരിശോധനകൾ നടത്തിയ ശേഷം അദ്ദേഹത്തെ കൊളംബോയിലെ നാഷണൽ ഹോസ്പിറ്റലിലേക്ക് മാറ്റാൻ നിർദ്ദേശിക്കുകയായിരുന്നു. റെനിലിന്റെ രക്തസമ്മർദ്ദവും ഷുഗർ ലെവലും ഉയർന്നിട്ടുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. റെനിലിന് വീട്ടിൽ നിന്നുള്ള ഭക്ഷണം എത്തിച്ചുനൽകാൻ ജയിൽ അധികൃതർ അനുമതി നൽകി.
റെനിലിന് ഹൃദയസംബന്ധമായ രോഗവും പ്രമേഹവുമുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു. 2023ൽ ലണ്ടനിലെ സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ റെനിൽ സർക്കാർ ഖജനാവിലെ 1.6 കോടി ശ്രീലങ്കൻ രൂപ ഉപയോഗിച്ചെന്നാണ് ആരോപണം. യാത്രയ്ക്ക് സർക്കാർ പണം ഉപയോഗിച്ചില്ലെന്ന് റെനിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |