ചെന്നെെ: ടിവികെ നേതാവും നടനുമായ വിജയ്‌യുടെ പര്യടനം റദ്ദാക്കണമെന്ന ഹർജി മദ്രാസ് ഹെെക്കോടതി ഇന്ന് പരിഗണിക്കില്ല. ഇന്നലെ കരൂരിൽ നടന്ന റാലിയിൽ പരിക്കേറ്റ സെന്തിൽ കണ്ണനാണ് ഹർജി നൽകിയത്. വിജയ്‌യുടെ റാലിയ്ക്ക് എഡിജിപി അനുമതി നൽകരുതെന്നും ഹർജിയിലുണ്ട്. കരൂരിലുണ്ടായത് സാധാരണ അപകടമല്ലെന്നും ആസൂത്രണത്തിലെ പിഴവും കെടുകാര്യസ്ഥതയും പൊതുജനങ്ങളുടെ സുരക്ഷയിലുള്ള അനാസ്ഥയുമാണ് ദുരന്തത്തിന് വഴിവച്ചതെന്നും ഹർജിയിൽ ആരോപിക്കുന്നു.
ഉത്തരവാദിത്തം ഉറപ്പാക്കിയശേഷം മാത്രമേ ടിവികെ റാലികൾക്ക് വീണ്ടും അനുമതി നൽകാവൂ എന്നും പൊതുസുരക്ഷ അപകടത്തിലാകുമ്പോൾ ജീവിക്കാനുള്ള അവകാശത്തിന് സംഘം ചേരാനുള്ള അവകാശത്തേക്കാൾ മുൻഗണന നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. പ്രതീക്ഷിച്ചതിലും വലിയ ജനക്കൂട്ടമാണ് എത്തിയതെന്നും വെറും 500 പൊലീസുകാരെ മാത്രമാണ് സുരക്ഷയ്ക്കായി വിന്യസിച്ചിരുന്നതെന്നും തമിഴ്നാട് ഡിജിപി ജി വെങ്കട്ടരാമൻ സമ്മതിച്ചിട്ടുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ദുരന്തത്തിൽ ജുഡീഷ്യൽ കമ്മീഷൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റിട്ട. ജഡ്ജി അരുണ ജഗദീശൻ അദ്ധ്യക്ഷയായ കമ്മിഷനാണ് ദുരന്തത്തെക്കുറിച്ച് അന്വേഷിക്കുന്നത്. സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.
അതേസമയം, ദുരന്തത്തിൽ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് ടിവികെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹർജി നാളെ ഉച്ചയ്ക്ക് പരിഗണിക്കുമെന്നാണ് വിവരം. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വിജയ് ടിവികെ സംസ്ഥാന പര്യടനം നിർത്തിവച്ചു. കരൂരിലെ റാലിക്കിടെയുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സഹായധനവും വിജയ് പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 20 ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് രണ്ടു ലക്ഷം രൂപയുമാണ് പ്രഖ്യാപിച്ചത്. ഒപ്പം എല്ലാ സഹായവും വാഗ്ദാനം ചെയ്‌തിട്ടുമുണ്ട്.
അതേസമയം, കരൂർ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 40 ആയി. കരൂർ സ്വദേശി കവിന്റെ മരണമാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തത്. ഇന്നലെ ദുരന്തത്തിൽ പരിക്കേറ്റ കവിൻ ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് വാങ്ങി വീട്ടിൽ പോയിരുന്നു. എന്നാൽ പിന്നീട് നെഞ്ചുവേദനയെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അൽപം മുൻപാണ് മരണം സ്ഥിരീകരിച്ചത്. മരിച്ചവരിൽ ഒമ്പത് കുട്ടികളുമുണ്ട്. 111 പേർ ചികിത്സയിലുണ്ട്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ ടിവികെ നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മനഃപൂർവമല്ലാത്ത നരഹത്യ അടക്കമുള്ള നാല് വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇതിനുപിന്നാലെ പാർട്ടിയുടെ ജനറൽ സെക്രട്ടറി ബുസി ആനന്ദ് അടക്കമുള്ള നേതാക്കൾ ഒളിവിൽ പോയി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |