കൊല്ലം: ചാത്തന്നൂർ- പരവൂർ റോഡിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 11 പേർക്ക് പരിക്കേറ്റു. കൽഹാര, ബിസ്മില്ല ബസുകളാണ് കൂട്ടിയിടിച്ചത്. കൽഹാര ബസിന്റെ ഡ്രൈവർ സന്ദീപിന്റെ (40) കാലിനേറ്റ പരിക്ക് ഗുരുതരമാണ്.
കൊട്ടിയം രാജേന്ദ്രവിലാസത്തിൽ ശ്രുതി വർമ്മ (40),ചാത്തന്നൂർ ചരുവിള പുത്തൻവീട്ടിൽ ഗോപിനാഥൻപിള്ള (65), പരവൂർ ശാരികയിൽ ശരത് (35), ബിസ്മില്ല ബസിന്റെ ഡ്രൈവർ കണ്ണനല്ലൂർ സരിക മൻസിലിൽ ഫിറോസ് (41),പെരുമ്പുഴ അവിട്ടത്തിൽ അഖില (33),മകൻ അദ്വൈത് (9),തിരുമുല്ലാവരം പേഴതിൽ വടക്കതിൽ വീട്ടിൽ മിനി (52), സുരേഷ്ബാബു, കുറുമണ്ടൽ സ്വദേശിനി നെസീമ (43), കുറുമണ്ടൽ സ്വദേശിയായ ഓട്ടോ ഡ്രൈവർ നൗഷാദ് (35) എന്നിവരാണ് പരിക്കേറ്റ മറ്റുള്ളവർ. ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നെടുങ്ങോലം കോട്ടേക്കുന്ന് ക്ഷേത്രത്തിന് മുന്നിലെ വളവിൽ ഇന്നലെ വൈകിട്ട് 6.15ഓടെയായിരുന്നു അപകടം. ചാത്തന്നൂർ ഭാഗത്ത് നിന്നു വന്ന ബിസ്മില്ല ബസ് ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിക്കുമ്പോൾ എതിർ ദിശയിൽ വന്ന കൽഹാര ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടമുണ്ടാകാതിരിക്കാൻ വെട്ടിത്തിരിച്ച ഓട്ടോറിക്ഷയുടെ നിയന്ത്രണം നഷ്ടമായി ബസിൽ തട്ടി. അപകടത്തിൽ പരിക്കേറ്റ് ബസിൽ കുടുങ്ങിയവരെ നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു അപകടത്തെ തുടർന്ന് ചാത്തന്നൂർ -പരവൂർ റോഡിൽ ഗതാഗതം പൂർണമായും സ്തംഭിച്ചു.
വാഹനങ്ങൾ മറ്റ് റോഡുകൾ വഴി തിരിച്ചു വിട്ടു. തുടർന്ന് ഫയർഫോഴ്സും പൊലീസും ചേർന്ന് ബസുകൾ റോഡിൽ നിന്നു മാറ്റി ഒന്നര മണിക്കൂറിന് ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചത്. പരവൂർ പൊലീസ് കേസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |