ഓച്ചിറ: സ്കൂട്ടറിൽ സഞ്ചരിച്ച പിതാവിനെയും മകളെയും ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ രണ്ട് യുവാക്കളെ ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങൻകുളങ്ങര നാരായണീയത്തിൽ സതീശ് (23), ചങ്ങൻകുളങ്ങര കരുണാലയത്തിൽ സുമേഷ് (30) എന്നിവരെയാണ് ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തത്. മുഖ്യപ്രതിയും സതീശിന്റെ സഹോദരനുമായ സോനു (25) ഒളിവിലാണ്.
ഇന്നലെ ഉച്ചക്ക് ഒന്നിന് അർ.സി.എം ഹോസ്പിറ്റലിന് പിറക് വശമുള്ള ഇടറോഡിലായിരുന്നു സംഭവം. പൊലീസ് പറയുന്നത്: സഹോദരന്റെ വീട് സന്ദർശിച്ച ശേഷം സ്കൂട്ടറിൽ വീട്ടിലേക്ക് വരികയായിരുന്നു ചങ്ങൻകുളങ്ങര സ്വദേശി ഗീരീഷ്കുമാറും മകളും. റോഡിൽ നിൽക്കുകയായിരുന്ന പ്രതികൾ സ്കൂട്ടറിന്റെ പിറകിൽ ഇരുന്ന് സഞ്ചരിച്ച പെൺകുട്ടിയുടെ കൈയ്ക്ക് പിടിച്ചു വലിച്ചു. ഇരുവരും സ്കൂട്ടറിൽ നിന്ന് താഴെ വീഴുകയും പ്രതികളെ ചോദ്യം ചെയ്യുകയും ചെയ്തു. ഇതിൽ പ്രകോപിതരായ പ്രതികൾ ഗിരീഷ്കുമാറിനെ ക്രൂരമായി മർദ്ദിച്ചു.
തടയാൻ ശ്രമിച്ച പെൺകുട്ടിയെയും മർദ്ദിച്ചു. ഇരുവരും ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഓച്ചിറ ചങ്ങൻകുളങ്ങര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ക്വട്ടേഷൻ സംഘത്തിലെ അംഗങ്ങളാണ് പ്രതികളെന്നും ഇവർ നിരവധി ആക്രമണകേസുകളിലെ പ്രതികളാണെന്നും പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |