ബ്രിട്ടീഷുകാരെയും ക്വാറന്റൈനിലിടും
ബ്രിട്ടൻ നിലപാട് മാറ്റിയേക്കും
ന്യൂഡൽഹി: അസ്ട്ര സെനക വാക്സിൻ അംഗീകരിക്കുകയും അതിന്റെ ഇന്ത്യൻ പതിപ്പായ കൊവിഷീൽഡ് അംഗീകരിക്കാതിരിക്കുകയും ചെയ്യുന്ന ബ്രിട്ടന്റെ ഇരട്ടത്താപ്പിനും വിവേചനത്തിനും എതിരെ ഇന്ത്യ അതേ നാണയത്തിൽ മുന്നറിയിപ്പ് നൽകി. ഇതോടെ അവർ അയഞ്ഞെന്നാണ് സൂചന.
കൊവിഷീൽഡ് രണ്ടു ഡോസും കുത്തിവച്ച് ബ്രിട്ടനിലെത്തുന്ന ഇന്ത്യക്കാരെ, വാക്സിനേറ്റ് ചെയ്യാത്തവരായി കണക്കാക്കി പത്തു ദിവസം ക്വാറന്റൈനിലാക്കാനായിരുന്നു തീരുമാനം. ഇതു മാറ്രിയില്ലെങ്കിൽ ബ്രിട്ടീഷ് പൗരൻമാർക്ക് ക്വാറന്റൈൻ ഏർപ്പെടുത്താൻ ഇന്ത്യയും നിർബന്ധിതമാകുമെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ ഇന്നലെ ബ്രിട്ടനെ അറിയിച്ചു.
പ്രശ്നം പരിഹരിക്കുമെന്ന് ബ്രിട്ടന്റെ ഉറപ്പ് ലഭിച്ചെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷ് വി. ശൃംഗ്ള ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ന്യൂയോർക്കിൽ ഇന്നലെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ലിസ് ട്രൂസുമായി ഈ പ്രശ്നം ചർച്ച ചെയ്തപ്പോഴാണ് ഇന്ത്യയുടെ നിലപാട് ജയശങ്കർ വ്യക്തമാക്കിയത്. പ്രശ്നം പരിഹരിക്കാമെന്ന് ലിസ് ട്രൂസ് ഉറപ്പു നൽകിയെന്നാണ് അറിയുന്നത്. ഐക്യരാഷ്ട്ര പൊതുസഭയുടെ ഉന്നതതല യോഗത്തിനിടെയാണ് ഇരുവരും കൂടിക്കാഴ്‌ച നടത്തിയത്.
ക്വാറന്റൈനു പുറമേ പി.സി.ആർ ടെസ്റ്റും മറ്റു നിയന്ത്രണങ്ങളും ഇന്ത്യക്കാർക്ക്
ഏർപ്പെടുത്തുമെന്നാണ് ബ്രിട്ടൻ തിങ്കളാഴ്ച പ്രഖ്യാപിച്ചത്.
ബ്രിട്ടണിൽ നിർമ്മിക്കുന്ന ആസ്‌ട്രാസെനക എടുത്തവർക്ക് ക്വാറന്റൈൻ വേണ്ടെന്ന് പറയുമ്പോൾ ഇന്ത്യയിൽ നിർമ്മിക്കുന്ന അതേ വാക്സിൻ വിലക്കുന്നത് വിവേചനമാണെന്ന് ജയശങ്കർ ചൂണ്ടിക്കാട്ടി.
ബ്രിട്ടന്റെ ചട്ടങ്ങൾ
1. ഒക്ടോബർ 4 മുതൽ ഇന്ത്യ, റഷ്യ, യു.എ.ഇ, തുർക്കി, ജോർദാൻ, തായ്‌ലൻഡ്, ആഫ്രിക്ക, തെക്കേ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് പത്തു ദിവസത്തെ ക്വാറന്റൈൻ
2. ഇവർ 72 മണിക്കൂർ മുമ്പ് ലഭിച്ച കൊവിഡ് നെഗറ്റീവ് ഫലം കരുതണം. ബ്രിട്ടനിൽ എത്തിയതിന്റെ രണ്ടാം ദിവസവും എട്ടാം ദിവസവും വീണ്ടും പരിശോധന നടത്തണം
3. ബ്രിട്ടൻ അംഗീകരിച്ച അസ്ട്രാ സെനക, മോഡേണ, ഫൈസർ എന്നിവയുടെ ഇരട്ടഡോഡും ജാൻസീൻ വാക്സിന്റെ ഒരു ഡോസും എടുത്തവർക്ക് ക്വാറന്റൈൻ വേണ്ട
ഒരേ വാക്സിൻ, എന്നിട്ടും
ബ്രിട്ടനിലെ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയും ഫാർമസ്യൂട്ടിക്കൽ ഭീമൻ അസ്‌ട്രാ സെനകയും ചേർന്നാണ് വാക്സിൻ വികസിപ്പിച്ചത്. അവിടെ 'അസ്ട്രാസെനക' എന്നു പേരിട്ട വാക്സിൻ ഇന്ത്യയിൽ സീറം ഇൻസ്റ്റിറ്റ്യൂട്ട് നിർമ്മിച്ച് 'കൊവിഷീൽഡ് ' എന്ന പേരിൽ ഇറക്കുന്നു.
പത്തു ദിവസം ക്വാറന്റൈനിൽ കഴിയാൻ സമയമില്ലാത്തതിനാൽ ബ്രിട്ടൻ യാത്ര റദ്ദാക്കി. എന്റെ പുസ്‌തകത്തിന്റെ ബ്രിട്ടീഷ് എഡിഷൻ പ്രകാശനവും കേംബ്രിഡ്ജ് സർവകലാശാലയിലെ ചർച്ചയും മാറ്റിവച്ചു. ബ്രിട്ടന്റേത് ഇരട്ടത്താപ്പാണ്.
- ശശി തരൂർ, എം.പി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |