വില്പനക്കാരോ ഉപയോഗിക്കുന്നവരോ പ്രത്യേക സമുദായക്കാരല്ല
തെറ്റായ പ്രവണത സർക്കാർ നോക്കിനിൽക്കില്ല, നിർദാക്ഷിണ്യം നടപടിയെടുക്കും
തിരുവനന്തപുരം: മയക്കുമരുന്ന് ഉപയോഗിക്കുന്നവരോ വില്പനക്കാരോ പ്രത്യേക സമുദായക്കാരാണെന്നതിന് തെളിവുകളില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മതാടിസ്ഥാനത്തിലല്ല മയക്കുമരുന്ന് കച്ചവടം. നിർബന്ധിച്ച് മയക്കുമരുന്ന് ഉപയോഗിപ്പിച്ചതായോ മയക്കുമരുന്നിന് അടിമയാക്കി മതപരിവർത്തനം നടത്തിയതായോ പരാതികളില്ല. സ്കൂളിലോ കോളേജിലോ വിദ്യാർത്ഥികൾ മയക്കുമരുന്ന് ഉപയോഗിക്കുകയോ വില്പന ശൃംഖലയിലെ കണ്ണികളാവുകയോ ചെയ്താൽ അത് പ്രത്യേക സമുദായത്തിന്റെ ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണെന്ന് വിലയിരുത്തുന്നത് ബാലിശമാണ്.
നാർക്കോട്ടിക്ക് ജിഹാദ് എന്ന പേരിൽ സംഘടിത ശ്രമങ്ങൾ നടക്കുന്നതായുള്ള പ്രസ്താവനയും
പ്രചാരണങ്ങളും അടിസ്ഥാനരഹിതമാണ്. മയക്കുമരുന്ന് കേസുകളിലെ പ്രതികളുടെ മതം പരിശോധിച്ചാൽ അസ്വാഭാവികമായ അനുപാതം എവിടെയുമില്ല. ഇത്തരം പ്രചാരണങ്ങൾ എല്ലാ മതസ്ഥരും ഇടകലർന്ന് ജീവിക്കുന്ന പ്രദേശത്ത് വിദ്വേഷത്തിന്റെ വിത്തിടുന്നതാവും.
തെറ്റായ പ്രവണതകൾ ഏതു തലത്തിൽ നിന്നുണ്ടായാലും നിയമപരമായി നേരിടും. ശരിയായ കാര്യങ്ങൾ മനസിലാക്കി ഇടപെടാൻ സാമൂഹ്യ സംഘടനകളും രാഷ്ട്രീയ പാർട്ടികളും തയ്യാറാവണം. വെള്ളം കലക്കി മീൻപിടിക്കാൻ ശ്രമിക്കുന്ന ശക്തികളെ ഒറ്റപ്പെടുത്തണം. സാമുദായിക സ്പർദ്ധയ്ക്ക് കാരണമാവുംവിധം വിദ്വേഷ പ്രചാരണം നടത്തുന്നവരെ തുറന്നുകാട്ടാൻ സമൂഹം തയ്യാറാകണം. ഇത്തരം കാര്യങ്ങൾ നോക്കി നിൽക്കുന്ന സമീപനം ഉണ്ടാവില്ല. സർക്കാർ നിർദാക്ഷിണ്യം നടപടി സ്വീകരിക്കും.
മയക്കുമരുന്ന് പ്രതികളും മതക്കണക്കും
4941
കേസുകളാണ് 2020ൽ രജിസ്റ്റർ ചെയ്തത്
5422
പ്രതികളാണ് ഇത്രയും കേസുകളിലായുള്ളത്
2700
പ്രതികൾ ഹിന്ദുമതക്കാർ (49.80%)
1869
പ്രതികൾ ഇസ്ലാം മതത്തിൽപ്പെട്ടവർ (34.47%)
853
പ്രതികൾ ക്രിസ്തു മതത്തിൽപ്പെട്ടവർ (15.73%)
'സർവകക്ഷി യോഗം വിളിക്കേണ്ടതില്ല'
മത-സാമുദായിക നേതാക്കളെ കാണുന്നത് ആലോചിക്കാമെന്ന് മുഖ്യമന്ത്രി
പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവന ചർച്ച ചെയ്യാൻ സർവകക്ഷി യോഗം വിളിച്ചാൽ എന്താണ് പ്രത്യേക ഗുണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചോദിച്ചു. സർക്കാർ സർവകക്ഷി യോഗം വിളിക്കേണ്ട പല ഘട്ടങ്ങളുണ്ട്. അത്തരമൊരു ഘട്ടമല്ല ഇപ്പോൾ. സർവകക്ഷി യോഗം വിളിച്ചാൽ എന്താണ് അവിടെ ചർച്ച ചെയ്യുക? യോഗത്തിൽ പങ്കെടുക്കുന്ന കക്ഷിയുടെ ഭാഗത്തുനിന്നല്ല പ്രശ്നമുണ്ടായത്. പ്രശ്നം പുറത്താണ്. തെറ്രായ പരാമർശമാണ് പ്രശ്നം. പ്രതികരണത്തിലെ തെറ്റ് മനസിലാക്കി തുടർനടപടി ബന്ധപ്പെട്ടവരുടെ ഭാഗത്തുനിന്നുണ്ടാവണം. കൂടുതൽ പ്രകോപനപരമായ രീതിയിൽ നാടിനെയും ജനങ്ങളെയും വഞ്ചിക്കാൻ തയ്യാറാവരുത്.
എല്ലാ കക്ഷികളും ഇക്കാര്യത്തിൽ നിലപാട് പറഞ്ഞു. സമൂഹത്തിന്റെ നിലപാട് മനസിലാക്കി പ്രവർത്തിക്കണം. നിലപാടിനോട് സമൂഹം പ്രതികരിക്കുന്നില്ലെന്ന് കണ്ടാൽ പിൻവലിക്കണം. ഓരോ കക്ഷികളും വസ്തുതകൾ മനസിലാക്കി അവരുടെ ആളുകളെ തെറ്റുതിരുത്തിക്കാൻ ശ്രമിക്കണം. മത-സാമുദായിക നേതാക്കളെ കാണുന്നത് ആലോചിക്കാം.
മന്ത്രി വി.എൻ. വാസവൻ ബിഷപ്പിനെ സന്ദർശിച്ചത് വിവാദ പ്രസ്താവന ചർച്ച ചെയ്യാനോ പിന്തുണ നൽകാനോ അല്ല. ബിഷപ്പ് കാണാൻ ആഗ്രഹം പ്രകടിപ്പിച്ചതിനാലാണ് പോയത്.
പ്രണയവും മയക്കുമരുന്നും ഏതെങ്കിലും മതത്തിന്റെ കണക്കിൽ തള്ളേണ്ടതല്ല
തിരുവനന്തപുരം: പ്രണയവും മയക്കുമരുന്നും ഏതെങ്കിലും മതത്തിന്റെ കണക്കിലേക്ക് തള്ളേണ്ടതല്ലെന്നും ഇതിന്റെ പേരിൽ വിവാദമുണ്ടാക്കി നാടിന്റെ ഐക്യത്തിനും സമാധാനത്തിനും ഭംഗം വരുത്താനുള്ള ശ്രമം വ്യാമോഹമായി അവസാനിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിർഭാഗ്യകരമായ പരാമർശത്തിൽ വിവാദമുണ്ടാക്കാനാണ് ശ്രമം. പ്രചരിപ്പിക്കുന്ന കാര്യങ്ങൾക്ക് വസ്തുതയുടെ പിൻബലമില്ല.
മതപരിവർത്തനം, മയക്കുമരുന്ന് കേസുകളിൽ ഉൾപ്പെട്ടവരുടെ വിവരങ്ങൾ വിലയിരുത്തിയാൽ ന്യൂനപക്ഷ മതങ്ങൾക്ക് എന്തെങ്കിലും പ്രത്യേക പങ്കാളിത്തമില്ലെന്ന് വ്യക്തമാവും. ഇതിനൊന്നും ഏതെങ്കിലും മതമില്ല. ക്രിസ്തുമതത്തിൽ നിന്നും ആളുകളെ ഇസ്ലാമിലേക്ക് കൂടുതലായി പരിവർത്തനം ചെയ്യുന്നെന്ന ആശങ്കയും അടിസ്ഥാനരഹിതമാണ്. നിർബന്ധിത മതപരിവർത്തനം സംബന്ധിച്ച് പരാതികളോ വിവരങ്ങളോ ഇല്ല.
കോട്ടയത്തെ അഖില, ഇസ്ലാംമതം സ്വീകരിച്ച് ഹാദിയയായി മാറിയത് നിർബന്ധിത മതപരിവർത്തനമാണെന്ന ആക്ഷേപം ഉണ്ടായി. എന്നാൽ, ഹൈക്കോടതിയും സുപ്രീംകോടതിയും പരിശോധിച്ച് തെറ്റാണെന്ന് കണ്ടെത്തി. പെൺകുട്ടികളെ പ്രണയക്കുരുക്കിൽപ്പെടുത്തി മതപരിവർത്തനം നടത്തി തീവ്രവാദ സംഘടനകളിൽ എത്തിക്കുന്നെന്ന പ്രചാരണവും അടിസ്ഥാനമില്ലാത്തതാണ്.
ഐസിസിലെ
100 മലയാളികൾ
2019വരെ ഐസിസിൽ ചേർന്ന 100പേരിൽ 72പേർ വിദേശത്ത് നിന്ന് സംഘടനയിലെത്തിയവരാണ്.
ഇവരിൽ കോഴിക്കോട് തുരുത്തിയാട് ദാമോദരന്റെ മകൻ പ്രജു ഒഴികെയുള്ളവരെല്ലാം മുസ്ലീം സമുദായത്തിൽ ജനിച്ചവരാണ്.
28പേർ കേരളത്തിൽ നിന്ന് ഐസിസ് ആശയങ്ങളിൽ ആകൃഷ്ടരായി ചേർന്നവരാണ്.
ഇതിൽ 5 പേർ മറ്റ് മതങ്ങളിൽ നിന്നും ഇസ്ലാം മതത്തിലേയ്ക്ക് പരിവർത്തനം നടത്തിയശേഷം ചേർന്നവരാണ്.
തിരുവനന്തപുരത്തെ നിമിഷയും കൊച്ചിയിലെ മെറിൻ ജേക്കബും ക്രിസ്ത്യാനികളായ ബെക്സണിനെയും ബെസ്റ്റിനെയും വിവാഹം ചെയ്തശേഷമാണ് ഇസ്ലാമായത്.
സർക്കാർ എന്തു ചെയ്തു
ചെറുപ്പക്കാർ മതതീവ്ര നിലപാടുകളിൽ ആകൃഷ്ടരായി തീവ്രവാദ സംഘടനകളിൽ എത്താതിരിക്കാൻ സ്പെഷ്യൽ ബ്രാഞ്ച് ഡീ റാഡിക്കലൈസേഷൻ പരിപാടികൾ നടത്തുന്നു.
ഐസിസിനോട് ആഭിമുഖ്യവും തീവ്രമത നിലപാടുകളുമുള്ളവരെ പിന്തിരിപ്പിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കാൻ ഈ പരിപാടിക്ക് കഴിഞ്ഞു.
സമുദായ സംഘർഷം ഒഴിവാക്കാൻ സർക്കാർ ശ്രമമില്ല: വി.ഡി. സതീശൻ
തിരുവനന്തപുരം: രണ്ട് സമുദായങ്ങൾ തമ്മിലുള്ള സംഘർഷം വഷളാക്കാൻ സംഘപരിവാർ ശ്രമിക്കുമ്പോൾ വിഷയം നീണ്ടു പോകട്ടെയെന്ന ആഗ്രഹത്തിലാണ് സർക്കാരും സി.പി.എമ്മുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. സമുദായ നേതാക്കളുടെ യോഗം വിളിച്ച് അവരെ ഒരു മേശയ്ക്ക് ചുറ്റുമിരുത്തി ഒറ്റദിവസം കൊണ്ട് പ്രശ്നം അവസാനിപ്പിക്കാമെന്നിരിക്കെ, എന്തുകൊണ്ട് സർക്കാർ അത് ചെയ്യുന്നില്ല. വർഗീയ സംഘർഷമുണ്ടാകുമ്പോൾ അനങ്ങാപ്പാറനയമാണ് മുഖ്യമന്ത്രിക്ക്.
വിവാദങ്ങൾ അടഞ്ഞ അദ്ധ്യായമെന്നാണ് പാലാ ബിഷപ്പിനെ കണ്ടശേഷം മന്ത്രി വി.എൻ. വാസവൻ പറഞ്ഞത്. വാസവൻ അടച്ച അദ്ധ്യായം മുഖ്യമന്ത്രി തുറന്നത് എന്തിനാണ്? ഇതിൽ സി.പി.എമ്മിനും സർക്കാരിനും കള്ളക്കളിയുണ്ട്.
പാർട്ടി സെക്രട്ടറി വിജയരാഘവനും മന്ത്രി വാസവനും പറഞ്ഞ കാര്യങ്ങൾ മുഖ്യമന്ത്രിയുടെ അറിവോടെ ആയിരുന്നോ? വർഗീയതയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് പ്രതിപക്ഷത്തിന്റേത്. വർഗീയ പരാമർശങ്ങൾ ആര് നടത്തിയാലും മുഖത്ത് നോക്കി അത് തെറ്റാണെന്ന് പറയാൻ ഭയമില്ല. പ്രസ്താവന നടത്താനല്ല പ്രവർത്തിക്കാനാണ് മുഖ്യമന്ത്രി ആ സ്ഥാനത്ത് ഇരിക്കുന്നത്.
പ്രശ്ന പരിഹാരത്തിനുള്ള അന്തരീക്ഷം പ്രതിപക്ഷമുണ്ടാക്കിയിട്ടുണ്ട്. സർക്കാരിന് വേണമെങ്കിൽ ആ സാഹചര്യം പ്രയോജനപ്പെടുത്താം. പച്ച വെള്ളത്തിന് തീ പിടിപ്പിക്കുന്ന പ്രചാരണം സമൂഹമാദ്ധ്യമങ്ങളിലെ വ്യാജ അക്കൗണ്ടുകളിലൂടെ നടത്തിയിട്ടും ഇതുവരെ ഒരാൾ പോലും അറസ്റ്റിലായിട്ടില്ലെന്നും സതീശൻ പറഞ്ഞു.
തിരുത്തേണ്ടത് പാലാ ബിഷപ്പ് : കാനം
കാസർകോട്: നാർക്കോട്ടിക് ജിഹാദ് പരാമർശം തിരുത്തേണ്ടത് പാലാ ബിഷപ്പ് ആണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. മഞ്ചേശ്വരത്ത് ടി. വി. തോമസ് സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്ത ശേഷം മാദ്ധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിഷപ്പിന്റെ പ്രസ്താവന വരുന്നതിന് മുമ്പ് ഇവിടെ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. അതിനുശേഷമാണ് പ്രശ്നങ്ങൾ തുടങ്ങിയത്. പറഞ്ഞത് ശരിയോ എന്ന് അദ്ദേഹം ആത്മ പരിശോധന നടത്തണം. മനുഷ്യനെ വിഭജിക്കാനുള്ള നടപടികൾ പാടില്ലെന്നാണ് മാർപാപ്പ പറഞ്ഞത്. ബിഷപ്പ് മാതൃകയാക്കേണ്ടത് മാർപാപ്പയെ ആണെന്നും കാനം കൂട്ടിച്ചേർത്തു. സർവകക്ഷി യോഗം വിളിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
പാലാ ബിഷപ്പിനൊപ്പം ഉറച്ചു നിൽക്കാൻ സീറോ മലബാർ സഭ
കൊച്ചി: നാർക്കോട്ടിക് ജിഹാദ് പരാമർശം നടത്തിയ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിനെ സീറോ മലബാർസഭ തള്ളിപ്പറയില്ല. യാഥാർത്ഥ്യ ബോധത്തോടെയുള്ള പ്രസംഗമാണ് ബിഷപ്പ് നടത്തിയതെന്നാണ് സഭയും സഭാ അൽമായ സംഘടനകളും വിലയിരുത്തുന്നത്.
മലങ്കര കത്തോലിക്കാ സഭയിലെ കർദ്ദിനാൾ മാർ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവ വിളിച്ച യോഗത്തിൽ നിന്ന് സീറോമലബാർ സഭ വിട്ടുനിന്നതിലൂടെ നിലപാടിൽ വിട്ടുവീഴ്ചയില്ലെന്ന സന്ദേശമാണ് നൽകിയത്. ഈ മാസം 29ന് ചേരുന്ന കത്തോലിക്കാ മെത്രാൻ സമിതിയുടെ പ്രത്യേക യോഗം വിഷയം ചർച്ച ചെയ്യും.ഏതാനും വർഷങ്ങളായി കേരളത്തിനകത്തും പുറത്തുമുള്ള സഭാംഗങ്ങളും വൈദികരും ഉയർത്തിയ ഉത്കണ്ഠകളാണ് ബിഷപ്പ് പങ്കുവച്ചതെന്ന് സഭാവൃത്തങ്ങൾ കേരളകൗമുദിയോട് പറഞ്ഞു
വിവാദ പരാമർശം പാലാ ബിഷപ്പ്
പിൻവലിക്കണം: മുസ്ളിം സംഘടനകൾ
കോഴിക്കോട്: നാർക്കോട്ടിക് ജിഹാദ് പ്രയോഗം പിൻവലിക്കാൻ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് ഇനിയെങ്കിലും തയ്യാറാവണമെന്ന് വിവിധ മുസ്ളിം സംഘടനകളുടെ സംയുക്തയോഗം അഭ്യർത്ഥിച്ചു.കേരളത്തിൽ മതസൗഹാർദ്ദം ഇല്ലാതാക്കുന്ന നീക്കങ്ങൾ സർക്കാർ നോക്കിനിൽക്കാൻ പാടില്ല. ശക്തമായ ഇടപെടലാണ് സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാവേണ്ടതെന്ന് യോഗം ആവശ്യപ്പെട്ടു.
ബിഷപ്പിന്റെ പരാമർശത്തിൽ മുസ്ളിം സമൂഹത്തിന് കടുത്ത പ്രതിഷേധമുണ്ടെങ്കിലും മുസ്ളിം സംഘടനകൾ പക്വതയാർന്ന രീതിയിലാണ് പ്രതികരിച്ചതെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |