ഇസ്ലാമാബാദ് : സുരക്ഷ ഭീഷണിയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചതിനാൽ മത്സരം ആരംഭിക്കാൻ മിനിട്ടുകൾ ശേഷിക്കേ പാകിസ്ഥാനിൽ നിന്നും ന്യൂസിലാന്റ് ടീം പിൻവാങ്ങിയതിനെ തുടർന്നുണ്ടായ നാണക്കേടിലാണ് പാക് ഭരണകൂടം. ന്യൂസിലാന്റിന് പിന്നാലെ ഇംഗ്ലണ്ടും പാക് പര്യടനം ഉപേക്ഷിച്ചിരിക്കുകയാണ്. ഇത് ഫലത്തിൽ പാകിസ്ഥാനെ വിദേശികൾക്ക് ചെല്ലാനാവാത്ത ഭീകരരാജ്യമെന്ന് മുദ്രകുത്തിയതിന് സമമായിരിക്കുകയാണ്. ക്രിക്കറ്റ് മത്സരങ്ങൾ ഇനി പാകിസ്ഥാനിൽ അടുത്തെങ്ങും ആരംഭിക്കുവാനും സാദ്ധ്യതയില്ല. ന്യൂസിലാന്റ് പിൻവാങ്ങിയതിനുള്ള കാരണം ഇന്ത്യയുടെ തലയിൽ വച്ച് പ്രതിരോധം തീർക്കുന്നതിനാണ് തുടക്കം മുതൽ പാകിസ്ഥാൻ ശ്രമിക്കുന്നത്. മത്സരം ആരംഭിക്കുന്നതിന് തൊട്ട് മുൻപ് ന്യൂസിലാന്റ് അധികാരികൾക്ക് ഭീഷണി കലർന്ന ഇമെയിൽ സന്ദേശം ലഭിച്ചുവെന്ന് പാക് അധികാരികൾ പറയുന്നു. ഈ മെയിൽ അയച്ചത് ഇന്ത്യയിൽ നിന്നാണെന്നും അവർ വെളിപ്പെടുത്തിയിരുന്നു.
എന്നാൽ പാകിസ്ഥാൻ വാർത്താവിതരണ പ്രക്ഷേപണ മന്ത്രി ഫവാദ് ചൗധരി പത്രസമ്മേളനത്തിൽ 'തെഹ്രീക് ഇതാലിബാൻ പാകിസ്ഥാൻ' എന്ന തീവ്രവാദ സംഘടനയുടെ വ്യാജ അക്കൗണ്ടിൽ നിന്നാണ് ഭീഷണിയുണ്ടെന്ന് പ്രസ്താവിച്ചു. ഭീകര സംഘടനയുടെ വ്യാജ അക്കൗണ്ടുണ്ടാക്കിയത് ഇന്ത്യക്കാരനായ ഓം പ്രകാശ് മിശ്ര എന്ന വ്യക്തിയാണെന്നും മന്ത്രി വെളിപ്പെടുത്തി. പാക് മന്ത്രിയുടെ പ്രസ്താവന വന്നതോടെ സമൂഹ മാദ്ധ്യമങ്ങളിൽ മന്ത്രിക്കെതിരെ ട്രോൾ മഴയാണ്. ഗായകനായ ഓം പ്രകാശ് മിശ്രയെയാണോ മന്ത്രി ഉദ്ദേശിച്ചതെന്ന മട്ടിലാണ് ട്രോളുകൾ, ഇദ്ദേഹം ന്യൂസിലാന്റ് ടീമിനെ ഭീഷണിപ്പെടുത്തുന്ന ചിത്രങ്ങളും ട്രോളുകളായി പ്രചരിക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |