മസ്കറ്റ്: ഇന്ത്യ ,പാകിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് പക്ഷികളെ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ച് ഒമാൻ സർക്കാർ. ഒമാനിലെ കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയിലെ ഉത്തർപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽ നിന്നും പാകിസ്ഥാനിലെ പഞ്ചാബ് മേഖലയിൽ നിന്നും ജീവനുള്ള പക്ഷികളെ ഇറക്കുമതി ചെയ്യുന്നതാണ് ഒമാൻ നിരോധിച്ചിരിക്കുന്നത്.
ഒമാനിലെ അംഗീകൃത വളർത്തുമൃഗ സംരക്ഷണ സമിതിയുടെ ശുപാർശ പ്രകാരമാണിതെന്നാണ് വിവരം. അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇന്ത്യയിൽ നിന്നും പാകിസ്ഥാനിൽ നിന്നും പക്ഷികളെ ഒമാനിലേക്ക് ഇറക്കുമതി ചെയ്യുന്നതിന് നിലനിൽക്കുന്ന നിരോധനം തുടരും എന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
അതുപോലെ ഒമാനിൽ ലൈസൻസില്ലാതെയുള്ള ടൂറിസം പ്രവർത്തനങ്ങൾക്ക് ഭീമമായ തുക പിഴയടയ്ക്കേണ്ടി വരുമെന്ന് ടൂറിസം മന്ത്രാലയം മുന്നറിയിപ്പ് നല്കി. ആദ്യ തവണ 3000 റിയാൽ വരെ പിഴയും നിയമ ലംഘനം ആവർത്തിച്ചാൽ ഇരട്ടി തുകയും ഈടാക്കും. ടൂറിസത്തിന്റെ മറവിൽ അനധികൃത പ്രവർത്തനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും ടൂറിസം മന്ത്രാലയം അറിയിച്ചു വ്യാജ രേഖകൾ ഉപയോഗിച്ച് ടൂറിസം ലൈസൻസുകൾ സ്വന്തമാക്കിയ നിരവധി കമ്പനികളെ നിയമത്തിനു മുന്നിൽ കൊണ്ടു വരാനുള്ള ശ്രമങ്ങൾ സർക്കാർ ഊർജ്ജിതമാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |