ലണ്ടൻ: ബ്രിട്ടനിൽ സ്‌കൂളുകൾ വീണ്ടും പ്രവർത്തനമാരംഭിച്ചതിന് പിന്നാലെ പ്രതിദിന കൊവിഡ് കേസുകളിൽ വൻ വർദ്ധനവ്. നിലവിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ ഭൂരിഭാഗവും സ്‌കൂൾ കുട്ടികളിലാണ്. ബ്രിട്ടണിലെ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. കുട്ടികളിൽ കൊവിഡ് കേസുകൾ വർദ്ധിക്കുന്നതിൽ ആശങ്കയുണ്ടെന്ന് പകർച്ചവ്യാധി വിദഗ്ധർ പറയുന്നു. കേസുകളിലെ വർദ്ധനവ് ഇതേ നിലയിൽ തുടരുകയാണെങ്കിൽ സ്കൂളുകൾ അടച്ചിടുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കേണ്ടതായിവരുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സെക്കന്ററി സ്‌കൂൾ കുട്ടികളിൽ നിലവിൽ 4.58 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. തൊട്ടുമുൻപുള്ള ആഴ്ച 2.81 ശതമാനമായിരുന്നു ഇത്. രാജ്യത്ത് വാക്സിനേഷൻ നിരക്ക് ഉയർന്നതിനാലും കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാകുകയും ചെയ്ത സാഹചര്യത്തിൽ ഒരു മാസം മുൻപാണ് ഇംഗ്ലണ്ടിലെ സ്‌കൂളുകൾ വീണ്ടും പ്രവർത്തനമാരംഭിച്ചത്. പിന്നാലെയാണ് കുട്ടികളിൽ വ്യാപകമായി കൊവിഡ് സ്ഥിരീകരിക്കാൻ തുടങ്ങിയത്.
രാജ്യത്ത് 12 - 15 വയസ്സ് പ്രായമുള്ള കുട്ടികൾക്ക് ഒരാഴ്ച മുൻപ് വാക്സിൻ വിതരണം ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |