മസ്കറ്റ് : ഒമാനിലെ ജനജീവിതം താറുമാറാക്കി ഷഹീൻ ചുഴലിക്കാറ്റ് തീരം തൊട്ടു. കനത്ത മഴയിലും കാറ്റിലും ഒരു കുട്ടിയുൾപ്പെടെ 3 പേർ മരിച്ചു. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് സിവിൽ ഡിഫൻസ് വിഭാഗം അറിയിച്ചു. ശക്തമായ മഴയെ തുടർന്ന് പലയിടങ്ങളിലും വെള്ളം കയറി.വിവിധ സ്ഥലങ്ങളിൽ ആളുകളെ ഒഴിപ്പിച്ചു. പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. മണിക്കൂറിൽ 116 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നത്. മസ്‌കറ്റ് രാജ്യാന്തര വിമാനത്താവളത്തിൽ വിമാന സർവീസുകൾ ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ നിറുത്തി വച്ചു. സ്ഥിതിഗതികൾ രൂക്ഷമായതിനെ തുടർന്ന് കൊച്ചിയിൽ നിന്ന് മസ്‌കറ്റിലേക്ക് വന്ന വിമാനം സലാലയിൽ ഇറക്കി. ബൗഷർ ആമിറാത്ത് റോഡ് ഉൾപ്പടെ വിവിധ റോഡുകൾ അടച്ചു.
വടക്കൻ ബാത്തിന, ദാഹിറ, ദാഖിലിയ, ബുറൈമി ഗവർണറേറ്റുകളിൽ 45 മുതൽ 60 നോട്ട് വരെ വേഗതയിൽ കാറ്റടിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജനങ്ങൾ വീടിന് പുറത്തിറങ്ങുന്നത് പരമാവധി കുറയ്ക്കണമെന്ന് ദേശീയ ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. അപകട സാദ്ധ്യതയുള്ള മേഖലയിൽ നിന്ന് 36 വിദേശികളെയും 2734 സ്വദേശികളെയും ഷെൽട്ടറുകളിലേക്ക് മാറ്റി. അൽ നഹ്ദ ആശുപത്രി ഒഴിപ്പിച്ച ശേഷം രോഗികളെ മറ്റു ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റി. ചുഴലിക്കാറ്റിനെ തുടർന്ന് ഒമാനിൽ ഇന്നലെയും ഇന്നും പൊതു അവധി പ്രഖ്യാപിച്ചിരുന്നു.
അതേ സമയം ഷഹീൻ ചുഴലിക്കാറ്റ് ഒമാനിൽ കനത്ത നാശനഷ്ടം വിതയ്ക്കുന്നതിനിടെ
യു.എ.ഇയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. വീടിന് പുറത്തേക്ക് പോകുന്നത് കഴിവതും ഒഴിവാക്കണമെന്നും സുരക്ഷ കണക്കിലെടുത്ത് വളരെ അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ ജനങ്ങൾപുറത്തേക്കിറങ്ങാവൂ എന്നും നാഷണൽ എമർജൻസി, ക്രൈസിസ് ആൻഡ് ഡിസാസ്റ്റേഴ്സ് മാനേജ്‌മെന്റ് അതോറിറ്റി മുന്നറിയിപ്പ് നൽകി.
നിലവിലെ കാലാവസ്ഥ പരിഗണിച്ച് അൽ ഐനിൽ അധികൃതർ ചില മുൻകരുതൽ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതനുസരിച്ച് അൽ ഐനിൽ സർക്കാർ സ്ഥാപനങ്ങളിലെയും കമ്പനികളിലെയും ജീവനക്കാർ ഇന്ന് വീട്ടിലിരുന്ന് ജോലി ചെയ്താൽ മതിയാകും. കൊവിഡ് പരിശോധന, വാക്സിനേഷൻ ടെന്റുകൾ അടച്ചു. സ്വകാര്യ കമ്പനികളിൽ പരമാവധി ജീവനക്കാരെ കുറയ്ക്കണമെന്നും വിദൂര സംവിധാനത്തിലൂടെ പ്രവർത്തിക്കണമെന്നും നിർദ്ദേശമുണ്ട്. ജബൽഹഫീതിലേക്കുള്ള പ്രവേശനം നിർത്തിവെച്ചു. അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ജനങ്ങൾ വീടുവിട്ട് പുറത്തുപോകരുത്. ചുഴലിക്കാറ്റ് വീശാനിടയുള്ള റെസിഡൻഷ്യൽ ഏരിയകൾ അധികൃതർ വിലയിരുത്തി ആവശ്യമെങ്കിൽ താമസക്കാരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റും. അടിയന്തര സാഹചര്യങ്ങളുണ്ടായാൽ 999 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് അധികൃതർ വ്യക്തമാക്കി.
ബീച്ചുകൾ, താഴ്വരകൾ, അണക്കെട്ടുകൾ എന്നിവിടങ്ങൾ സന്ദർശിക്കരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒക്‌ടോബർ അഞ്ച് വരെ യു.എ.ഇയുടെ കിഴക്കൻ തീരപ്രദേശങ്ങളിൽ ഷഹീൻ ചുഴലിക്കാറ്റ് വീശാനുള്ള സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |