പാലാ : സെന്റ് തോമസ് കോളേജ് കാമ്പസിൽ നിഥിനാമോളെ കൊലപ്പെടുത്തിയപ്പോൾ ശബ്ദം കേട്ട് ആദ്യം ഓടിയെത്തിയ ആൾ എന്നു പറഞ്ഞ് പൊലീസിനെയും, ചാനലുകളെയും തെറ്റിദ്ധരിപ്പിച്ച മദ്ധ്യവയസ്‌ക്കനെതിരെ അന്വേഷണം.ഇദ്ദേഹത്തെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. കൊട്ടാരമറ്റത്തെ ഒരു ചെറുകിട വ്യാപാരിയാണിയാളെന്നാണ് പൊലീസിന് വിവരം ലഭിച്ചിരിക്കുന്നത്. സംഭവം നടക്കുന്നതിന് എതിർവശത്ത് അരകിലോമീറ്ററോളം അകലെ മറ്റൊരു കെട്ടിടം പണി നടക്കുന്ന സ്ഥലത്ത് നിന്ന താൻ പെൺകുട്ടിയുടെ കരച്ചിൽ കേട്ട് സംഭവസ്ഥലത്തേക്ക് നോക്കിയപ്പോൾ കുറച്ചുപേർ ഓടിക്കൂടുന്നത് കണ്ടുവെന്നും ഉടനെ താനും അവിടേക്ക് ഓടിയെത്തുകയുമായിരുന്നുവെന്നാണ് ഇയാൾ 'തട്ടിവിട്ടത്.
ഇയാളുടെ വിവരണം പല ചാനലുകളും തത്സമയം സംപ്രേഷണം ചെയ്തിരുന്നു. ചിലർ കൃത്യത്തിന് ശേഷം പ്രതി എവിടെയാണിരുന്നതെന്ന് ചോദിച്ചപ്പോൾ ദൂരെയൊരു സ്ഥലമാണ് ഇയാൾ ചൂണ്ടിക്കാണിച്ചത്. ഇതോടെ കാര്യം മനസിലാക്കിയ മാദ്ധ്യമപ്രവർത്തകർ ഇയാളെ കൈയൊഴിഞ്ഞു. ചാനലിൽ മുഖംകാണിക്കാൻ ഓടിനടന്ന ഇയാളെ സ്ഥലത്തെത്തിയ പാലാ ഡിവൈ.എസ്.പി ഷാജു ജോസ് നോട്ടമിടുകയും ശ്രദ്ധിക്കാൻ പൊലീസുകാർക്ക് നിർദ്ദേശം നൽകുകയും ചെയ്തിരുന്നു.
11.30 ന് താൻ സ്ഥലത്ത് ഓടിയെത്തുമ്പോൾ പെൺകുട്ടി ചോരയിൽ കുളിച്ചുകിടക്കുന്നതും പ്രതി ദൂരെ
മാറിയിരിക്കുന്നതും കണ്ടുവെന്നായിരുന്നു ഇയാളുടെ അവകാശവാദം. 11.30 ന് പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചുവെന്ന് വ്യക്തമായതോടെ ഇയാളുടെ ദൃക്‌സാക്ഷി വിവരണം തട്ടിപ്പാണന്ന് പൊലീസിന് ബോദ്ധ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |