കോട്ടയം: വൃദ്ധയെ ഊന്നുവടി കൊണ്ട് തലയ്‌ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം കിണറ്റിൽ ചാടിയ ഭർത്താവിനെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് കരയ്ക്കു കയറ്റി ആശുപത്രിയിൽ എത്തിച്ചു. ഉഴവൂർ ചേറ്റുകുളം ഉറുമ്പിയിൽ ഭാരതിഅമ്മയാണ് (82) ഭർത്താവ് രാമൻകുട്ടിയുടെ (86) അടിയേറ്റ് മരിച്ചത്. ഇന്നലെ പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം.
മകൻ സോമനും കുടുംബത്തിനുമൊപ്പമാണ് ഇരുവരും കഴിഞ്ഞിരുന്നത്. മുറിയിൽ നിന്ന് പുലർച്ചെ ശബ്‌ദം കേട്ട് നോക്കിയപ്പോഴാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന ഭാരതിഅമ്മയെ കണ്ടത്. തുടർന്നുള്ള തെരച്ചിലിൽ രാമൻകുട്ടിയെ കിണറ്റിൽ നിന്ന് കണ്ടെത്തി. ഭാരതിഅമ്മയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. രാമൻകുട്ടിയെ ഉഴവൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പൊലീസിന്റെ പരിശോധനയിലാണ് രാമൻകുട്ടി ഊന്നുവടികൊണ്ട് ഭാരതിഅമ്മയെ തലയ്‌ക്കടിച്ചതായി കണ്ടെത്തിയത്. തലയിൽ ആഴത്തിൽ ക്ഷതമേറ്റിട്ടുണ്ട്. പ്രായത്തിന്റെ അവശതകളും കിണറ്റിൽ വീണതിനെ തുടർന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളും മൂലം ഒന്നും ഓർത്തെടുക്കാനാകുന്നില്ലെന്നാണ് രാമൻകുട്ടി മൊഴി നൽകിയത്. ആരോഗ്യ സ്ഥിതി വീണ്ടെടുത്ത ശേഷം വീണ്ടും മൊഴിയെടുക്കും. രണ്ടു മാസമായി ഭാരതിഅമ്മ കിടപ്പിലായിരുന്നു. രാമൻകുട്ടിയും മറവിക്കുറവും മറ്റുചില രോഗങ്ങളുമുണ്ട്.
ഇരുവർക്കുമിടയിൽ കാര്യമായ വഴക്കുകൾ ഒന്നും നിലനിന്നിരുന്നില്ലെന്ന് വീട്ടുകാർ പറയുന്നു. വിരലടയാള - സയന്റിഫിക് വിദഗ്ദ്ധർ സ്ഥലത്ത് പരിശോധന നടത്തി. രാജു, നളിനി, സുശീല, ഗീത എന്നവരാണ് ഇവരുടെ മറ്റു മക്കൾ.
ഭാര്യയും ഭർത്താവും തമ്മിലുണ്ടായ തർക്കത്തെ തുടർന്നുണ്ടായ കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. പുറത്തു നിന്നുള്ള ആരുടെയും സാന്നിദ്ധ്യം മുറിയിലുണ്ടായിരുന്നതായി കണ്ടിട്ടില്ല. മോഷണ ശ്രമവും ഉണ്ടായിട്ടില്ല.
-സജീവ് ചെറിയാൻ, കുറവിലങ്ങാട് എസ്.എച്ച്.ഒ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |