തിരുവനന്തപുരം: കഴിഞ്ഞ മാസത്തെ ശമ്പളം വിതരണം ചെയ്യുന്നതിന് പതിവുപോലെ ധനവകുപ്പിനെ ആശ്രയിച്ച കെ.എസ്.ആർ.ടി.സിക്ക് തിരിച്ചടി. 100 കോടി ധനസഹായം ആവശ്യപ്പെട്ടുകൊണ്ട് ഗതാഗത വകുപ്പ് അയച്ച ഫയൽ ധനവകുപ്പ് തിരിച്ചയച്ചു. തുടർച്ചയായി ശമ്പളത്തിന് പണം നൽകാൻ കഴിയില്ലെന്നാണ് ധനവകുപ്പിന്റെ നിലപാട്. 85 കോടി രൂപയാണ് ശമ്പള വിതരണത്തിന് വേണ്ടത്. ആഗസ്റ്റിലെ കുടിശികയായി 14 കോടി ഉൾപ്പെടെയാണ് 100 കോടി ധനസഹായം കെ.എസ്.ആർ.ടി.സി അഭ്യർത്ഥിച്ചിരുന്നത്. സ്വകാര്യ ബസുകളിൽ പോലും യാത്രക്കാർ നിറയെ യാത്ര ചെയ്യുമ്പോൾ കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്ന പകുതി ബസിലും നാലിലൊന്ന് യാത്രക്കാർ പോലുമില്ലെന്നും ഇത് കെ.എസ്.ആർ.ടി.സിയുടെ അലംഭാവത്തിന്റെ ഫലമാണെന്നും ധനവകുപ്പ് ചൂണ്ടികാണിച്ചെന്നാണ് അറിയുന്നത്. കൊവിഡിനുശേഷം സർവീസ് നടത്തിയ കഴിഞ്ഞ മാർച്ചിൽ 118 കോടി രൂപയാണ് കളക്ഷൻ ലഭിച്ചത്. എന്നാൽ കഴിഞ്ഞ മാസം ലഭിച്ചത് 81 കോടി രൂപയും. ആഗസ്റ്റിലാകട്ടെ 76 കോടി രൂപയാണ് ലഭിച്ചത്. എല്ലാ മാസവും 3,300 ബസുകൾ സർവീസിനയയ്ക്കുന്നുണ്ട്. ശമ്പളത്തിനുള്ള വക കെ.എസ്.ആർ.ടി.സി സ്വന്തം നിലയ്ക്ക് കണ്ടെത്തണമെന്ന് ധനവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. അതേ സമയം കുടിശിക തുകയിൽ പകുതി കെ.എസ്.ആർ.ടി.സി നൽകാമെന്നും ശമ്പളത്തിനുള്ള ബാക്കി തുക അനുവദിക്കണമെന്നും അഭ്യർത്ഥിച്ച് ഇന്നലെ ഒരു ഫയൽ കൂടി ധനവകുപ്പിന് ഗതാഗത വകുപ്പ് നൽകിയിട്ടുണ്ട്.
7ന് പ്രതിഷേധം
ശമ്പളം വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് കെ.എസ്.ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തിൽ 7ന് കെ.എസ്.ആർ.ടി.സിയുടെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ചീഫ് ഓഫീസ് പടിക്കലും പ്രതിഷേധ ധർണ നടത്തുമെന്ന് യൂണിയൻ ജനറൽ സെക്രട്ടറി കെ.എൽ. രാജേഷ് അറിയിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |