റോം: ഫ്രഞ്ച് കത്തോലിക്ക സഭയ്ക്ക് കീഴിലുള്ള പുരോഹിതരിൽ നിന്നും എഴുപതുകൊല്ലത്തിനിടെ 3.3ലക്ഷം കുട്ടികൾക്ക് ലൈംഗിക പീഡനമേറ്റെന്ന വെളിപ്പെടുത്തതിൽ ലജ്ജിക്കുന്നെന്ന് ഫ്രാൻസിസ് മാര്‍പാപ്പ. അവർ അനുഭവിച്ച ആഘാതത്തിൽ എന്റെ ദുഃഖവും വേദനയും അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു - മാർപാപ്പ പറഞ്ഞു.
സഭാ നിയമങ്ങൾക്കുള്ളിൽ ഇത്തരക്കാരെ നിറുത്താൻ സാധിക്കാത്തതിൽ തനിക്കും എല്ലാവർക്കും ലജ്ജ തോന്നേണ്ടതാണ്. ഇത്തരം വിഷയങ്ങൾ ആവർത്തിക്കാതിരിക്കാന്‍ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് ബിഷപ്പുമാരോടും മതമേലദ്ധ്യക്ഷൻമാരോടും അദ്ദേഹം ആവശ്യപ്പെട്ടു.
പുരോഹിതരും മറ്റുചുമതലകൾ വഹിച്ചവരുമടക്കം 1.15 ലക്ഷത്തോളം പേർ 1950മുതൽ 2020വരെ ഫ്രഞ്ച് കത്തോലിക്ക സഭയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചെന്നും ഇതിൽ 3200 ഓളം പേർ കുട്ടികളെ ലൈംഗികമായി ദുരുപയോഗംചെയ്തെന്നമുള്ള റിപ്പോർട്ട് പള്ളികളിലെ പീഡനങ്ങളെക്കുറിച്ച് അന്വേഷണം നടത്തിയ സ്വതന്ത്രസമിതിയാണ് പുറത്തുവിട്ടത്. 1950-നും 68-നുമിടയിലാണ് കൂടുതൽ പീഡനങ്ങൾ നടന്നത്.
കുറ്റവാളികളില്‍ മൂന്നിൽ രണ്ടും പുരോഹിതരാണ്. ഫ്രാൻസിൽ ഇക്കാലയളവിൽ നടന്ന ലൈംഗികപീഡനങ്ങളുടെ നാലുശതമാനവും പള്ളിയിൽ കുഞ്ഞുങ്ങൾക്കുനേരെ ഉണ്ടായവയാണെന്ന് സമിതി അദ്ധ്യക്ഷന്‍ ഴാന്‍ മാർക് സൗവ് പറഞ്ഞു.
ദൃക്‌സാക്ഷികൾ, പള്ളിയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിഷ പഠിച്ചിരുന്നവർ തുടങ്ങിയവരുമായി അഭിമുഖം നടത്തിയും കോടതി, പൊലീസ്, മാദ്ധ്യമങ്ങള്‍ എന്നിവിടങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചും രണ്ടരക്കൊല്ലം കൊണ്ടാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |