കോഴിക്കോട്: ആറു വർഷം മുമ്പ് നിർമ്മാണം പൂർത്തിയാക്കിയ കെ.എസ്.ആർ.ടി.സി കോഴിക്കോട് ടെർമിനലിന് പ്രകടമായ ബലക്ഷയമുണ്ടെന്ന് ചെന്നൈ ഐ.ഐ.ടി സംഘത്തിന്റെ പഠനത്തിൽ വ്യക്തമായിരിക്കെ, വിജിലൻസിന്റെ പ്രാഥമിക അന്വേഷണം ഉടൻ പൂർത്തിയാക്കും. കെട്ടിടത്തിന്റെ നിർമ്മാണത്തിൽ അപാകതകളുണ്ടെന്ന് വിജിലൻസ് നേരത്തെ കണ്ടെത്തിയിരുന്നു. പുതിയ സാഹചര്യത്തിൽ ട്രാൻസ്പോർട്ട് ബസ്സുകളുടെ സർവീസ് വൈകാതെ മൊഫ്യൂസിൽ ബസ് സ്റ്റാൻഡിലേക്ക് മാറ്റുമെന്നാണ് സൂചന.
ബലക്ഷയം പരിഹരിക്കാൻ ഏതാണ്ട് 30 കോടി രൂപ വരുമെന്നാണ് കരുതുന്നത്. ഈ തുക എങ്ങനെ കണ്ടെത്തുമെന്നതിൽ ഇപ്പോഴും വ്യക്തതയില്ല. ഇതിന്റെ ഉത്തരവാദിത്വം കെ.ടി.ഡി.എഫ്.സിയ്ക്കാണെന്ന നിലപാടിലാണ് ഗതാഗത വകുപ്പ്.
കോംപ്ളക്സ് ദീർഘകാലത്തേക്ക് താരതമ്യേന കുറഞ്ഞ തുകയ്ക്ക് വാടകയ്ക്കെടുത്തവരും കെ.ടി.ഡി.എഫ്.സിയും തമ്മിൽ ഒത്തുകളി നടന്നെന്ന ആരോപണത്തിന് ആക്കം കൂടിയിട്ടുണ്ട്. കെട്ടിടത്തിന്റെ ബലക്ഷയത്തെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്നാണ് വാടകയ്ക്കെടുത്ത ആലിഫ് ബിൽഡേഴ്സിന്റെ പ്രതികരണം. ആറു മാസത്തിനുള്ളിൽ കെട്ടിടം ബലപ്പെടുത്തുമെന്ന് കെ.ടി.ഡി.എഫ്.സി അറിയിച്ചതായും പറയുന്നു.
നിർമ്മാണത്തിൽ പാളിച്ച വരുത്തിയവരിൽ നിന്ന് തുക ഈടാക്കാനാണ് കെ.ടി.ഡി.എഫ്.സി യുടെ നീക്കം. ഇതിനെതിരെ കെട്ടിടത്തിന് ഡിസൈൻ തയ്യാറാക്കിയവർ രംഗത്ത് വന്നിരിക്കെ, നേരത്തെ കരാറിനെച്ചൊല്ലി ഏറെക്കാലം കേസ്സിൽ കുരുങ്ങിയ കെട്ടിടം വീണ്ടും നിയമപ്രശ്നത്തിൽ പെട്ടേക്കും. ഡിസൈനിലും നിർമ്മാണത്തിലും പിഴവുണ്ടെന്ന റിപ്പോർട്ട് തള്ളുകയാണ് രൂപകല്പന നിർവഹിച്ചവർ. കെ.ടി.ഡി.എഫ്.സി അംഗീകരിച്ച ഡിസൈൻ അനുസരിച്ചാണ് കെട്ടിടം നിർമ്മിച്ചതെന്നാണ് ഇവരുടെ വാദം.
അണ്ടർഗ്രൗണ്ടിലെ രണ്ടു നിലകളിലുള്ള തൂണുകളിൽ രൂപകല്പനയിലടക്കം പിഴവുണ്ടെന്ന് ഐ.ഐ.ടി വിദഗ്ദ്ധസംഘത്തിന്റെ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഡിസൈനും മറ്റും കൈമാറാതിരുന്നതിനാൽ എക്സ് റേ പരിശോധനയിലൂടെയും മറ്റുമാണ് ഒന്നര വർഷത്തോളം നീണ്ട പഠനം പൂർത്തിയാക്കിയത്. ഇനി ഏതായാലും ടെർമിനൽ ബലപ്പെടുത്തിയ ശേഷമേ ആലിഫ് ബിൽഡേഴ്‌സിന് വിട്ടുനൽകുകയുള്ളൂ.
കെ.എസ്.ആർ.ടി.സി പഴയ ഡിപ്പോയുടെ സ്ഥലത്ത് 2009ൽ ആരംഭിച്ച് നിർമ്മാണം പൂർത്തിയാക്കിയത് 2015-ലാണ്. രണ്ടു ടവറുകളിലായി 3,70,244 ചതുരശ്ര അടി വിസ്തീർണത്തിൽ 14 നിലകൾ തീർക്കാൻ 74.63 കോടി രൂപ
ചെലവായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |