ചെർപ്പുളശ്ശേരി: അയ്യപ്പൻകാവിനു സമീപമുള്ള കൃഷ്ണ മോട്ടോഴ്സ് ആൻഡ് അസോസിയേറ്റ്സ് എന്ന ടയർ വിൽപ്പന സ്ഥാപനത്തിലെ ഷട്ടറിന്റെ പൂട്ടുപൊളിച്ച് ഒന്നരലക്ഷം രൂപ മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ. ബംഗാൾ സ്വദേശിയായ ജുൽ മത്ത് സഹയെ (31) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്.
2020 ഫെബ്രുവരി എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്ഥലത്ത് നിന്നും ലഭിച്ച വിരലടയാളം അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്. 2018 ൽ ഒരു ഇലക്ട്രോണിക് കടയുടെ പൂട്ടുപൊളിച്ച് അകത്തു കയറി രണ്ടര ലക്ഷം രൂപയും 16 മൊബൈൽ ഫോണുകളും മോഷണം നടത്തിയ കേസിൽ ഹോസ്ദുർഗ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.
ഒരു വർഷം ജയിൽ ശിക്ഷ അനുഭവിച്ച പ്രതി ജയിലിൽ നിന്നും ഇറങ്ങിയ ശേഷമാണ് ചെർപ്പുളശ്ശേരിയിലെത്തി മോഷണം നടത്തിയത്. മോഷണത്തിന് ശേഷം ഇയാൾ ബംഗാളിലേക്ക് പോയി, 20 ദിവസം മുമ്പ് കേരളത്തിലെത്തിയ പ്രതിയെ പറ്റി വിവരം ലഭിച്ചതിനെ തുടർന്ന് കണ്ണൂർ, കാസർകോട് ഭാഗങ്ങളിൽ പൊലീസ് അന്വേഷണം നടത്തിവരവേയാണ് ചെർപ്പുളശ്ശേരിയിലുണ്ടെന്ന വിവരം ലഭിച്ചത്. മഠത്തിപ്പറമ്പിൽ വച്ചാണ് ശനിയാഴ്ച രാത്രി പ്രതിയെ അറസ്റ്റ് ചെയ്തത്.
പാലക്കാട് ഫിംഗർ പ്രിന്റ് എക്സ്പേർട്ട് ആർ. രാജേഷ് കുമാർ ആണ് പ്രതിയിലേക്ക് എത്താൻ പൊലീസിനെ സഹായിച്ചത്. ചെർപ്പുളശ്ശേരി ഇൻസ്പെക്ടർ എം. സുജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ: വി. അബ്ദുൽസലാം, ഗ്രേഡ് സി.പി.ഒ: എം.സി. ഷാഫി, സി.പി.ഒ: കെ. സുജിത്ത് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഒറ്റപ്പാലം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |