കൊച്ചി: തൊഴിൽ, കുടിയേറ്റം, വിദ്യാഭ്യാസം എന്നിങ്ങനെ സമൂഹം നേരിടുന്ന യഥാർത്ഥ പ്രശ്‌നങ്ങൾ പഠിക്കുകയും 'സ്വാഭാവിക" (നാച്ചുറൽ) പരീക്ഷണങ്ങളിലൂടെ പരിഹാരം നിർദേശിച്ചതിനുമാണ് ഇത്തവണത്തെ സാമ്പത്തിക ശാസ്‌ത്രത്തിനുള്ള നോബൽ പുരസ്‌കാരത്തിന് ഡേവിഡ് കാർഡ് (65), ജോഷ്വ ഡി. ആൻഗ്രിസ്‌റ്റ് (61), ഗയ്‌ഡോ ഡബ്ള്യു. ഇംബെൻസ് (58) എന്നിവർ അർഹരായത്.
മിനിമം വേതനം ഉയർത്തുന്നത്, ഏതെങ്കിലും മേഖലയിൽ വലിയതോതിലുള്ള തൊഴിലവസര നഷ്‌ടമുണ്ടാക്കുമെന്ന പരമ്പരാഗത ചിന്താഗതിയെ തന്റെ പഠനത്തിലൂടെ ഡേവിഡ് കാർഡ് മാറ്റിമറിച്ചു. അമേരിക്കൻ സംസ്ഥാനമായ ന്യൂജേഴ്‌സിയിൽ ഫാസ്‌റ്റ് - ഫുഡ് മേഖലയിലെ മിനിമം വേതനം 4.25 ഡോളറിൽ നിന്ന് 5.05 ഡോളറായി ഉയർത്തിയിട്ടും തൊഴിലവസരങ്ങൾ കുറഞ്ഞില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
മിനിമം വേതന വർദ്ധന, വിദ്യാഭ്യാസം, കുടിയേറ്റം എന്നിവയും തൊഴിലവസരങ്ങളെ സ്വാധീനിക്കില്ല. ഫിഡൽ കാസ്‌ട്രോയുടെ ഭരണകാലത്ത് ക്യൂബയിൽ നിന്ന് വൻ കുടിയേറ്റമുണ്ടായിട്ടും മിയാമിയിലെ തദ്ദേശീയർക്ക് വേതനം കുറയുകയോ തൊഴിൽ നഷ്‌ടപ്പെടുകയോ ചെയ്‌തില്ലെന്നും കാർഡിന്റെ പഠനത്തിലുണ്ട്. കാർഡിന്റെ പഠനങ്ങളുടെ ഫലമായാണ് അമേരിക്കയിൽ 15 ഡോളർ മിനിമം വേതനം ഉറപ്പാനുള്ള നിയമനിർമ്മാണത്തിലേക്ക് ബൈഡൻ ഭരണകൂടത്തെ നയിച്ചത്.
കാഷ്വൽ റിലേഷൻഷിപ്പുകൾ സംബന്ധിച്ച, സ്വാഭാവിക പരീക്ഷണങ്ങളും നിർദേശങ്ങളുമാണ് ജോഷ്വ ഡി. ആൻഗ്രിസ്‌റ്റും ഗയ്‌ഡോ ഡബ്ള്യു. ഇംബെൻസും നടത്തിയത്. സ്‌കൂൾ വിദ്യാഭ്യാസത്തിലെ വേർതിരിവുകൾ കുട്ടികളുടെ ഭാവിയിലെ തൊഴിലിനെ എങ്ങനെ സ്വാധീനിക്കുമെന്നാണ് യഥാർത്ഥ സാഹചര്യങ്ങളിലൂന്നി അവർ പഠിച്ചത്.
ആൽഫ്രഡ് നോബലിന്റെ സ്മരണാർത്ഥം ദ റോയൽ സ്വീഡിഷ് അക്കാഡമി ഒഫ് സയൻസസിനു വേണ്ടി സ്വീഡിഷ് കേന്ദ്രബാങ്കായ സ്വെറിയസ് റിക്‌സ്ബാങ്കാണ് സാമ്പത്തിക ശാസ്‌ത്രത്തിനുള്ള നോബൽ പുരസ്‌കാരം നൽകുന്നത്. ഇതുവരെ 89 പുരുഷന്മാർ സാമ്പത്തിക ശാസ്‌ത്രത്തിനുള്ള നോബൽ നേടി. ഈ വിഭാഗത്തിൽ പുരസ്‌കാരം നേടിയ വനിതകൾ രണ്ടു പേരേയുള്ളൂ - 1. എലിനോർ ഓസ്ട്രോം (2009), 2. എസ്‌തർ ഡഫ്ളോ (2019).
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |