ആംസ്റ്റർഡാം : സൗരയൂഥത്തിന് പുറത്ത് നിന്ന് ആദ്യമായി ഗവേഷകർക്ക് റേഡിയോ സിഗ്നലുകൾ ലഭിച്ചു. ഭൂമിയിലെ ഏറ്റവും ശക്തിയേറിയ റേഡിയോ ആന്റിനയായ നെതർലൻഡ്സിലെ ലോ ഫ്രീക്വൻസി അറേയാണ് ഈ സിഗ്നൽ പിടിച്ചെടുത്തത്. ക്വീൻസ് ലാന്റ് സർവ്വകലാശാലയിലെ ഡോ. ബെഞ്ചമിൻ പോപ്പും ഡച്ച് നാഷണൽ ഒബ്സർവേറ്ററിയിലെ (ആസ്‌ട്രോൺ) അദ്ദേഹത്തിന്റെ സഹപ്രവർത്തകരും ആന്റിന ഉപയോഗിച്ച് പുതിയ ഗ്രഹങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് യാദൃച്ഛികമായി സൗരയൂഥത്തിന് പുറത്തുള്ള ഒരു നക്ഷത്രത്തിൽ നിന്ന് ഈ സിഗ്നലുകൾ പിടിച്ചെടുത്തത്. 19 ചുവന്ന കുള്ളൻ നക്ഷത്രങ്ങളിൽ നിന്നുള്ള സിഗ്നലുകളാണ് ഗവേഷകർ പിടിച്ചെടുത്തതെന്നാണ് വിവരം. ഇതിൽ നാലെണ്ണത്തിൽ നിന്നുള്ള സിഗ്നലുകൾ അവയ്ക്ക് ചുറ്റും ഗ്രഹങ്ങൾ വലം വെക്കുന്നുണ്ടെന്ന സൂചന നൽകുന്നതാണെന്ന് വിദഗ്ദർ വിലയിരുത്തുന്നു.
'നമ്മുടെ സൗരയൂഥത്തിനകത്തെ ഗ്രഹങ്ങൾ അവയുടെ കാന്തിക വലയം സൗരക്കാറ്റുമായി സമ്പർക്കമുണ്ടാകുന്നതിന്റെ ഫലമായി ശക്തമായ റേഡിയോ തരംഗങ്ങൾ പുറത്തുവിടുന്നുണ്ട്. എന്നാൽ സൗരയൂഥത്തിന് പുറത്ത് നിന്നുള്ള ഗ്രഹങ്ങൾ റേഡിയോ സിഗ്നലുകൾ പുറത്തുവിടുന്നുണ്ടെന്ന് ഇതുവരെ കണ്ടെത്തിയിരുന്നില്ല.' ഗവേഷകർ പ്രസ്താവനയിൽ പറഞ്ഞു.
പുതിയ ഗ്രഹങ്ങളുടെ കണ്ടെത്തലിലേക്ക് നയിച്ചേക്കാവുന്ന പ്രതിഭാസമാണിതെന്ന് ഗവേഷകർ അവകാശപ്പെടുന്നു. 2029 ഓടെ സ്‌ക്വയർ കിലോമീറ്റർ അറേ റേഡിയോ ടെലിസ്‌കോപ് യാഥാത്ഥ്യമാവുന്നതോടെ ഈ വിഷയത്തിൽ കൂടുതൽ പഠനങ്ങൾ നടത്താൻ കഴിയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |