കൊല്ലം : പട്ടാപ്പകൽ ഫ്ളാറ്റിലെത്തിയ യുവതികളെ ആക്രമിച്ച് സ്വർണ്ണാഭരണങ്ങൾ കവർന്ന രണ്ടംഗ സംഘത്തെ പൊലീസ് പിടികൂടി.
കണ്ണൂർ വളപട്ടണം പടിഞ്ഞാറേ വീട്ടിൽ സതീഷ് (38), പാരിപ്പള്ളി മീനമ്പലം ഇന്ദീവരത്തിൽ അനിൽകുമാർ (48) എന്നിവരെയാണ് പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ രണ്ടു യുവതികൾക്ക് പരിക്കേറ്റു. വെട്ടിയറ സ്വദേശികളായ ദമ്പതിമാരാണ് ഫ്ളാറ്റ് വാടകയ്ക്കെടുത്തിരിക്കുന്നത്.
തിങ്കളാഴ്ച 12 മണിയോടെ പാരിപ്പള്ളി ജംഗ്ഷനിലെ അലങ്കാർ ഫ്ളാറ്റിലായിരുന്നു സംഭവം. അനിൽകുമാറിന്റെ കാറിലെത്തിയ അഞ്ചംഗസംഘം ഫ്ളാറ്റിലുണ്ടായിരുന്ന നാലു യുവതികളുമായി വാക്കുതർക്കമുണ്ടാകുകയും അത് ആക്രമണത്തിലും മോഷണത്തിലും കലാശിക്കുകയുമായിരുന്നു. യുവതികൾ ബഹളംവച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടി. തുടർന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച സംഘത്തിൽപ്പെട്ട സതീഷിനെ(38) പാരിപ്പള്ളി ജംഗ്ഷനിലെ സ്വകാര്യ ആശുപത്രിക്ക്സമീപത്ത് നിന്നാണ് നാട്ടുകാർ പിടികൂടിയത്. യുവതികളിൽ നിന്ന് മോഷ്ടിച്ച സ്വർണാഭരണങ്ങൾ ഇയാളിൽനിന്ന് കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്തതിൽ നിന്ന് സംഘത്തിൽപ്പെട്ട മറ്റുള്ളവരെക്കുറിച്ച് വിവരം ലഭിച്ചതായി പൊലീസ് പറഞ്ഞു. തുടർന്ന് അനിൽകുമാറിനെ പാമ്പുറത്ത് നിന്ന് സി.ഐ അൽ ജബ്ബാറിന്റെ നേതൃത്വത്തിൽ പൊലീസ് പിടികൂടുകയായിരുന്നു.
സംഘത്തിലുണ്ടായിരുന്ന കല്ലുവാതുക്കൽ വിളവൂർക്കോണം സ്വദേശി ആശംസ്, പരവൂർ കോങ്ങാൽ സ്വദേശി സുനീർ, മയ്യനാട് മുക്കം സ്വദേശി അനസ് എന്നിവർ ഒളിവിലാണ്. സ്ത്രീകളെ ആക്രമിച്ച് പരിക്കേൽപ്പിച്ചതിനും മോഷണത്തിനും പാരിപ്പള്ളി പൊലീസ് കേസെടുത്തു. അറസ്റ്റിലായ രണ്ടുപേരെയും റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |