ന്യൂഡൽഹി: ആഗ്രയിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ചയാളുടെ കുടുംബത്തെ സന്ദർശിക്കാൻ യാത്ര തിരിച്ച എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ ലഖ്നൗ-ആഗ്ര എക്സ്പ്രസ് ഹൈവേയിലെ ആദ്യ ടോൾ പ്ളാസ്ക്ക് മുന്നിൽ യു.പി പൊലീസ് തടഞ്ഞു. കോൺഗ്രസ് പ്രവർത്തകരും പൊലീസും തമ്മിലുള്ള ഏറെ നേരത്തെ സംഘർഷത്തിന് ശേഷം ലഖ്നൗവിലെ പൊലീസ് ആസ്ഥാനത്തേക്ക് മാറ്റിയ പ്രിയങ്കയ്ക്കും മറ്റ് അഞ്ച് പേർക്കും വൈകുന്നേരത്തോടെ സന്ദർശനാനുമതി നൽകി.
ക്രമസമാധാനപ്രശ്നമുണ്ടാവുമെന്ന് ചൂണ്ടിക്കാട്ടി ആഗ്ര ജില്ലാ മജിസ്ട്രേറ്റ് പുറപ്പെടുവിച്ച ഉത്തരവിനെ തുടർന്നാണ് പൊലീസ് തടഞ്ഞത്.
പണം മോഷ്ടിച്ചതായി ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത ശുചീകരണ തൊഴിലാളി അരുൺ വാത്മീകി മരിച്ചതിനെ തുടർന്ന് അയാളുടെ കുടുംബത്തെ സന്ദർശിക്കാനാണ് പ്രിയങ്ക പുറപ്പെട്ടത്. ഒരു മാസത്തിനിടെ പ്രിയങ്കയെ രണ്ടാം തവണയാണ് യു പി പൊലീസ് തടയുന്നത്.
എവിടെ പോയാലും തടയുന്നു: പ്രിയങ്ക ഗാന്ധി
താൻ വീട്ടിലും ഓഫീസിലും ഇരുന്നാൽ പ്രശ്നമില്ല. പുറത്ത് ഇറങ്ങിയാൽ അവർ ഈ തമാശ തുടങ്ങും. യാത്ര ചെയ്യാനുള്ള ഭരണഘടനാപരമായ തന്റെ അവകാശത്തെയാണ് യു.പി പൊലീസ് എതിർക്കുന്നത്. എന്തൊക്കെയായാലും താൻ ആ കുടുംബത്തെ കാണും. എന്തിനാണ് യു.പി സർക്കാർ ഇത്ര ഭയപ്പെടുന്നത്. അരുൺ വാത്മീകിയുടെ കുടുംബം നീതി ആവശ്യപ്പെടുകയാണ്. തനിക്ക് ആ കുടുംബത്തെ കാണണമെന്നും നേരത്തെ പ്രിയങ്ക പറഞ്ഞു.
പ്രിയങ്ക ഗാന്ധിയെ കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. നിരോധനാജ്ഞയുള്ള പ്രദേശത്ത് നല്ല ജനക്കൂട്ടം മൂലം ഗതാഗത സ്തംഭനമുണ്ടായി. മാത്രമല്ല മുൻകൂട്ടി അനുമതി വാങ്ങിയിരുന്നില്ല. ഒന്നുകിൽ പാർട്ടി ഓഫീസിലോ വസതിയിലേക്കോ പോകാൻ പറഞ്ഞു. അതിന് തയ്യാറാകാത്തത് കൊണ്ട് പൊലീസ് ആസ്ഥാനത്തേക്ക് മാറ്റുകയായിരുന്നു.
- ഡി.കെ. ഠാക്കൂർ
പൊലീസ് കമ്മിഷണർ, ലഖ്നൗ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |