ചണ്ഡിഗഢ്: പഞ്ചാബ് രാഷ്ട്രീയത്തിൽ വീണ്ടും ചർച്ചയായി പാകിസ്ഥാൻ മാദ്ധ്യമപ്രവർത്തക അരൂസ ആലം. ക്യാപ്റ്റൻ അമരീന്ദറിന്റെ സുഹൃത്ത് അരൂസയുടെ പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐ.യുമായുള്ള ബന്ധം തന്റെ സർക്കാർ അന്വേഷിക്കുമെന്ന് പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ജീന്ദർ രൺധാവ പറഞ്ഞു. എന്നാൽ സുഖ്ജീന്ദറിന്റെ ആരോപണങ്ങൾക്കെതിരെ രംഗത്തെത്തിയ അമരീന്ദർ, ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിൽ ചന്നി സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തോടെയാണ് അരൂസ വരുന്നതെന്നും യു.പി.എ സർക്കാരും അനുമതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സുഖ്ജീന്ദറിന്റെ പരാമർശവുമായി ബന്ധപ്പെട്ട് അമരീന്ദറിനുവേണ്ടി അദ്ദേഹത്തിന്റെ ഉപദേഷ്ടാവ് രവീൺ തുക്രാൽ പ്രസ്താവന പുറത്തിറക്കി. സുഖ്ജീന്ദർ, നിങ്ങൾ എന്റെ മന്ത്രിസഭയിലെ ഒരു മന്ത്രിയായിരുന്നു. അരൂസ അലമിനെക്കുറിച്ച് നിങ്ങൾ പരാതിപ്പെട്ടിട്ടില്ല. 16 വർഷമായി ഇന്ത്യൻ സർക്കാരിന്റെ അംഗീകാരത്തോടെയാണ് അവർ വരുന്നത്. എൻ.ഡി.എയും കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള യു.പി.എ സർക്കാരും പാകിസ്ഥാന്റെ ഐ.എസ്.ഐയുമായി ഒത്തുകളിക്കുകയാണെന്ന് നിങ്ങൾ കുറ്റപ്പെടുത്തുന്നതായും പ്രസ്താവനയിൽ അമരീന്ദർ പറയുന്നു.
ഇപ്പോൾ നിങ്ങൾ വ്യക്തിപരമായ ആക്രമണങ്ങൾ നടത്തുകയാണ്. അധികാരത്തിൽ വന്ന് ഒരു മാസം കഴിഞ്ഞ് പൊതുജനങ്ങളെ കാണിക്കാൻ വേണ്ടി മാത്രമാണ് ഇത്. ബർഗാരി, മയക്കുമരുന്ന് കേസുകളിൽ നിങ്ങളുടെ വലിയ വാഗ്ദാനങ്ങൾക്ക് എന്ത് സംഭവിച്ചു? വാഗ്ദാനങ്ങൾ നിറവേറ്റുന്നതിനായി പഞ്ചാബ് ഇപ്പോഴും കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഭീകരാക്രമണ ഭീഷണി ഉയർന്ന സമയത്തും ഉത്സവങ്ങൾ നടക്കുന്ന സമയത്തും ക്രമസമാധാനം നിലനിർത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, നിങ്ങൾ പഞ്ചാബിന്റ സുരക്ഷാ ചെലവിൽ ഡി.ജി.പിയെ അടിസ്ഥാനരഹിതമായ അന്വേഷണത്തിന് ചുമതലപ്പെടുത്തി എന്നതാണ് തനിക്ക് ആശങ്കയുണ്ടാകുന്നതെന്നും അമരീന്ദർ കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |