കാബൂൾ : രാജ്യത്ത് ഐസിസ് ഭീകരാക്രമണങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഭീകരതയ്‌ക്കെതിരെ പോരാടുമെന്ന് പ്രഖ്യാപിച്ച് താലിബാൻ. ഷിയാ വിഭാഗത്തിന്റെ രണ്ട് പള്ളികൾക്ക് നേരെ നടത്തിയ ബോംബാക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത ഐസിസ് രാജ്യത്തെ ഷിയാ മുസ്ലീങ്ങളെ കൊന്നൊടുക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഐസിസിന് താക്കീതുമായി താലിബാൻ സർക്കാർ രംഗത്തെത്തിയത്. ആഗസ്റ്റ് മാസം മുതൽ നടന്ന ഭീകരാക്രമണങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 250 ഐസിസ് ഭീകരരെ അറസ്റ്റ് ചെയ്തതായി താലിബാൻ നേതൃത്വം അറിയിച്ചു. അഫ്ഗാനിൽ നിരവധി ബോംബ് സ്‌ഫോടനങ്ങൾക്ക് ഐസിസ് പദ്ധതിയിട്ടെങ്കിലും ഭൂരിഭാഗവും ഇല്ലാതാക്കാൻ തങ്ങൾക്ക് സാധിച്ചെന്നാണ് താലിബാൻ വാദം. അതേ സമയം താലിബാന്റെ ശക്തിയും ദൗർബല്യവും നന്നായറിയാവുന്ന ഐസിസിന്റെ പിന്തുണയോടെയാണ് മുൻ ഭരണകൂടത്തിൽ നിന്ന് താലിബാൻ അധികാരം പിടിച്ചെടുത്തതെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ അതേ രീതികൾ ഉപയോഗിച്ച് താലിബാൻ ഭരണകൂടത്തിനെതിരെ അക്രമം നടത്തുകയാണ് ഐസിസ് ഭീകരർ. അതേ സമയം വ്യാഴാഴ്ച രാജ്യത്തുണ്ടായ സ്‌ഫോടനത്തിൽ കാബൂളിലെ വൈദ്യുതി ലൈനുകൾ നശിച്ചതോടെ രാജ്യ തലസ്ഥാനം ഇരുട്ടിലായി. സ്‌ഫോടനത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.
സ്‌ഫോടനത്തിന് പിന്നാലെ കാബൂളിലും മറ്റ് ചില പ്രവിശ്യകളിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു. വൈകുന്നേരം 6:00 മണിയോടെയായിരുന്നും സംഭവം.
മുൻ സർക്കാരിനെതിരേ താലിബാൻ നടത്തിയ നടത്തിയ ആക്രമണത്തിൽ പതിവായി വൈദ്യുത സ്‌റ്റേഷനുകൾ ആക്രമിക്കുമായിരുന്നു. ഇപ്പോൾ അതേ രീതിയാണ് താലിബാൻ സർക്കാരിനെതിരെ ശത്രുക്കൾ പ്രയോഗിക്കുന്നത്.
ശമ്പളമില്ല, പ്രതിഷേധവുമായി അദ്ധ്യാപകർ
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന അഫ്ഗാനിൽ മാസങ്ങളായി ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് അദ്ധ്യാപകർ തെരുവിലിറങ്ങി പ്രതിഷേധിച്ചു.പടിഞ്ഞാറൻ ഹൊറാത്ത് പ്രവശ്യയിലെ അദ്ധ്യാപകരാണ് നാല് മാസത്തിലേറയായി ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് തെരുവിലിറങ്ങിയത്. ശമ്പളമില്ലാത്തതിനാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് തങ്ങൾ നേരിടുന്നതെന്ന് അവർ വ്യക്തമാക്കി. അദ്ധ്യാപകർക്ക് തുച്ഛമായ ശമ്പളമാണ് ലഭിച്ചു കൊണ്ടിരുന്നത്. ശമ്പളം കൂടി മുടങ്ങിയതോടെ പല കുടുംബങ്ങളും പട്ടിണിയിലായെന്നാണ് റിപ്പോർട്ട്. അതേസമയം എത്രയും വേഗം ഒരു മാസത്തെ ശമ്പളം അനുവദിക്കുമെന്ന് പ്രവിശ്യാ വിദ്യാഭ്യാസ മേധാവി ശുഹാബുദ്ദീൻ സാക്കിബ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |