ചൈനയിലും റഷ്യയിലും കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയരുന്നതിന്റെ ആശങ്കകൾക്കിടെയിൽ ഹോങ്കോങ്ങിൽ വെറ്റ് മാർക്കറ്റ് കേന്ദ്രീകരിച്ച് അപകടകാരിയായ ബാക്ടീരിയ അണുബാധ വ്യാപിക്കുന്നതായി റിപ്പോർട്ട്.
ശുദ്ധജല മത്സ്യവുമായി ബന്ധപ്പെട്ട ബാക്ടീരിയയുടെ സാന്നിദ്ധ്യമാണ് സ്ഥിരീകരിച്ചത്. ഇതോടെ രോഗത്തിന്റെ ഉറവിടമെന്ന് സംശയിക്കുന്ന സുവെൻ വാൻ, യൂൻ ലോംഗ് മേഖലകളിലെ വെറ്റ് മാർക്കറ്റുകളിലും പരിസരത്തും അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. കുറച്ച് ദിവസത്തേക്ക് സംസ്കരിക്കാത്ത ശുദ്ധജല, കടൽ വിഭവങ്ങൾ ഒഴിവാക്കാൻ ജനങ്ങൾക്ക് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ, വെറ്റ് മാർക്കറ്റിൽ മത്സ്യത്തെ തൊടരുതെന്ന് വ്യാപാരികളോട് നിർദ്ദേശിച്ചിട്ടുണ്ട്.
സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി കണ്ടെത്തിയ 88 കേസുകൾ ഗ്രൂപ്പ് ബി സ്ട്രെപ്റ്റോകോക്കസ് ബാക്ടീരിയ ബാധയാണെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. ബാക്ടീരിയ ബാധയേറ്റവരിൽ ഏഴ് പേർ മരിച്ചെന്നാണ് റിപ്പോർട്ട്. എന്നാൽ, മരിച്ചവരിൽ മറ്റു രോഗങ്ങൾ ഉണ്ടായിരുന്നതായും ബാക്ടീരിയയുമായി ഈ മരണങ്ങളെ നേരിട്ട് ബന്ധിപ്പിക്കാനുള്ള തെളിവുകൾ ഇതുവരെ ലഭ്യമല്ലെന്നും അധികൃതർ വ്യക്തമാക്കി.
കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ മാത്രം 26 കേസുകളാണ് കണ്ടെത്തിയത്. ഇതിൽ ബാക്ടീരിയയുടെ ST283 സ്ട്രെയിൻ ബാധിച്ച 32 പേരുടെ ഒരു ക്ലസ്റ്റർ തിരിച്ചറിഞ്ഞിട്ടുണ്ട്. അതേ സമയം, ഗ്രാസ് കാർപ്, ബിഗ്ഹെഡ് കാർപ്, സ്നേക്ക്‌ഹെഡ് ഫിഷ് എന്നീ ശുദ്ധജല മത്സ്യങ്ങളാകാം ബാക്ടീരിയകളുടെ ഉറവിടമെന്ന് വിദഗ്ദ്ധർ കരുതുന്നു.
ചുരുങ്ങിയ കാലയളവിനുള്ളിൽ ഇത്രയേറെ കേസുകൾ റിപ്പോർട്ട് ചെയ്തതിൽ ആരോഗ്യ പ്രവർത്തകർക്ക് ആശങ്കയുണ്ട്. രോഗികളുടെ എണ്ണം ഉയരുമെന്നാണ് വിവരം. രോഗബാധിതരിൽ ശ്വാസകോശം, രക്തം, എല്ല് എന്നിവയിലും തലച്ചോറും നട്ടെല്ലുമായും ബന്ധപ്പെട്ട സംരക്ഷണ സ്തരങ്ങളിലും അണുബാധ കണ്ടെത്തിയെന്നാണ് അറിയുന്നത്.
ഗ്രൂപ്പ് ബി സ്ട്രെപ്റ്റോകോക്കസ് ബാക്ടീരിയ ആരോഗ്യമുള്ള മനുഷ്യരെ കാര്യമായി ബാധിക്കില്ലെങ്കിലും ചില അണുബാധകൾ ഗുരുതരമാകാം. പ്രായമായവരെയും മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവരെയുമാണ് ഇത് പ്രതികൂലമായി ബാധിക്കാനിടയുത്. ന്യുമോണിയ, രക്തത്തിലെയും ത്വക്കിലെയും അണുബാധകളും മറ്റും ബാക്ടീരിയ ബാധയുടെ ലക്ഷണങ്ങളാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |