മട്ടാഞ്ചേരി: ഫോർട്ടുകൊച്ചി വെളി മാന്ത്ര റോഡിൽ ഓടയിലെ വെള്ളം വറ്റിക്കാതെ വെള്ളത്തിൽ തന്നെ സിമന്റും മെറ്റലുമിട്ട് ഫ്ളോറിംഗ് നടത്തിയ സംഭവത്തിൽ പ്രവൃത്തി മേൽനോട്ടത്തിൽ വീഴ്ചവരുത്തിയ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ വകുപ്പ് സെക്രട്ടറിക്ക് മന്ത്രി മുഹമ്മദ് റിയാസ് നിർദേശം നൽകി. മന്ത്രിയുടെ ഫെയ്സ് ബുക്ക് അക്കൗണ്ടിൽ ഇക്കാര്യം വ്യക്തമാക്കി മന്ത്രി പോസ്റ്റിട്ടു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ മാദ്ധ്യമങ്ങളിൽ വാർത്തവരികയും വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് വരികയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വകുപ്പ് തല നടപടിക്ക് മന്ത്രിയുടെ നിർദേശം.
പ്രവൃത്തിയുടെ മേൽനോട്ടമുണ്ടായിരുന്ന പൊതുമരാമത്ത് അസി.എൻജിനീയർ, ഓവർസിയർ എന്നിവരെ സസ്പെൻഡ് ചെയ്യാനാണ് മന്ത്രി നിർദേശം നൽകിയിട്ടുള്ളത്. കൃത്രിമം കാണിച്ച കരാറുകാരനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുവാനും മന്ത്രി വകുപ്പ് സെക്രട്ടറിക്ക് നിർദേശം നൽകിയിട്ടുണ്ട്
.47 ലക്ഷം രൂപയുടെ മരാമത്ത് ജോലികളിലാണ് കൃത്രിമം നടന്നതായി ആക്ഷേപം ഉയർന്നത്. സാധാരണ ഓടയിലെ വെള്ളം മറ്റൊരു ഭാഗത്ത് കെട്ടിനിർത്തിവേണം ഫ്ളോറിംഗ് ജോലികൾ ചെയ്യാൻ. എന്നാൽ ഇവിടെ മലിനജലത്തിൽ തന്നെയിട്ട് ഫ്ളോറിംഗ് ചെയ്തതായാണ് പരാതിയുണ്ടായത്. പൊതുമരാമത്ത് ഉദ്യോഗസ്ഥർരുടെ മേൽനോട്ടത്തിൽ വേണം മരാമത്ത് പണികൾ ചെയ്യേണ്ടത്. എന്നാൽ ഇത്തരത്തിൽ നിർമാണം നടക്കുന്ന സമയത്ത് ഉദ്യോഗസ്ഥർ ആരും തന്നെ ഇവിടെയുണ്ടായിരുന്നില്ല. അവധി ദിനത്തിലാണ് ഈ ജോലി ചെയ്തതെന്നും ആക്ഷേപമുയർന്നിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |