ന്യൂഡൽഹി: ഇത്രയും കാലം സിനിമാലോകത്ത് തന്നെ നിലനിറുത്തിയ ആരാധകർ ദൈവതുല്യരെന്ന് സ്റ്റൈൽ മന്നൻ രജനികാന്ത്.
ഡൽഹിയിൽ നടന്ന 67-ാത് ദേശീയ ചലചിത്ര പുരസ്‌കാര വിതരണ ചടങ്ങിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിൽ നിന്ന് അമ്പത്തൊന്നാമത് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുരുവും മാർഗദർശിയുമായ കെ. ബാലചന്ദറിനും മുല്യബോധത്തോടെ തന്നെ വളർത്തിയ
പിതൃതുല്യനായ സഹോദരൻ തിരു സത്യനാരായണ റാവു ഗെയ്ക്ക്‌വാഡിനും അവാർഡ് സമർപ്പിക്കുന്നതായി രജനികാന്ത് പറഞ്ഞു. തന്നിലെ നടനെ ആദ്യം തിരിച്ചറിഞ്ഞ അടുത്ത സുഹൃത്തും സഹപ്രവർത്തകനുമായിരുന്ന ബസ് ഡ്രൈവർ രാജ് ബഹദൂറിനും നന്ദി അറിയിച്ചു. കണ്ടക്ടറായിരിക്കെ സിനിമ എന്ന വലിയ ലോകം സ്വപ്നം കാണാൻ പഠിപ്പിച്ചത് രാജ് ബഹദൂറാണ്. തന്റെ സിനിമകളുടെ സംവിധായകർക്കും സാങ്കേതിക പ്രവർത്തകർക്കും സഹപ്രവർത്തകർക്കും വിതരണക്കാർക്കും മാദ്ധ്യമങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു.
നടൻ, തിരക്കഥാകൃത്ത്, നിർമ്മാതാവ് തുടങ്ങിയ നിലകളിൽ ഇന്ത്യൻ ചലച്ചിത്ര മേഖലയ്ക്ക് നൽകിയ ആജീവനാന്ത സംഭാവനകളെ മാനിച്ചാണ് പുരസ്‌കാരം സമ്മാനിച്ചത്. ഭാര്യ ലത, മകൾ സൗന്ദര്യ, മരുമകനും നടനുമായ ധനുഷ് എന്നിവരും എത്തിയിരുന്നു.
ഇന്ത്യൻ ചലച്ചിത്രത്തിന്റെ പിതാവായ ദാദാസാഹിബ് ഫാൽക്കെയുടെ 100-ാം ജന്മവാർഷികമായ 1969 മുതലാണ് പരമോന്നത ബഹുമതിയായി ഈ പുരസ്‌കാരം നൽകിത്തുടങ്ങിയത്. 2018ൽ അമിതാഭ് ബച്ചനായിരുന്നു പുരസ്‌കാരം. കഴിഞ്ഞ മൂന്ന് വർഷവും ആരും അർഹരായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |