കൊച്ചി: തൃശൂർ ആസ്ഥാനമായുള്ള പ്രമുഖ സ്വകാര്യ ബാങ്കായ സി.എസ്.ബി ബാങ്ക് നടപ്പുവർഷത്തെ (2021-22) രണ്ടാംപാദമായ ജൂലായ്-സെപ്‌തംബറിൽ 72 ശതമാനം വളർച്ചയോടെ 118.57 കോടി രൂപ ലാഭം നേടി. 2020-21ലെ സമാനപാദ ലാഭം 68.90 കോടി രൂപയായിരുന്നു. അറ്റ പലിശ വരുമാനം (എൻ.ഐ.ഐ) 21 ശതമാനം ഉയർന്ന് 278 കോടി രൂപയായത് ബാങ്കിന് നേട്ടമായി.
പലിശച്ചെലവ് (നിക്ഷേപങ്ങൾക്ക് മേലുള്ള ചെലവ്) 5.18 ശതമാനത്തിൽ നിന്ന് 4.30 ശതമാനമായി കുറഞ്ഞതും അറ്റ പലിശ മാർജിൻ (എൻ.ഐ.എം) 4.48 ശതമാനത്തിൽ നിന്ന് 5.22 ശതമാനമായി ഉയർന്നതും ഗുണം ചെയ്‌തു. മൊത്തം നിഷ്‌ക്രിയ ആസ്‌തി (ജി.എൻ.പി.എ) 4.88 ശതമാനത്തിൽ നിന്ന് 4.11 ശതമാനത്തിലേക്ക് കുറഞ്ഞിട്ടുണ്ട്.
ഏപ്രിൽ-സെപ്‌തംബറിൽ ലാഭം 47 ശതമാനം ഉയർന്ന് 179.57 കോടി രൂപയായി. 36 ശതമാനം വളർച്ചയോടെ 324.12 കോടി രൂപയുടെ അർദ്ധവാർഷിക പ്രവർത്തനലാഭവും നേടി. നിക്ഷേപം 9.12 ശതമാനവും വായ്പകൾ 12.22 ശതമാനവും വർദ്ധിച്ചു. ഉത്സവകാലത്തോടെ സമ്പദ്‌രംഗം കൂടുതൽ മെച്ചപ്പെടുമെന്നും റീട്ടെയിൽ മേഖലയിൽ കൂടുതൽ നേട്ടം കൈവരിക്കാൻ ബാങ്കിന് കഴിയുമെന്നും മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ സി.വി.ആർ. രാജേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |