കൊച്ചി: പൊലീസിനെതിരേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. രാജാക്കന്മാരാണ് എന്ന തോന്നൽ പൊലീസുകാർക്ക് ഉണ്ടാകരുതെന്നും മാറേണ്ട സമയം അതിക്രമിച്ചുവെന്നും അദ്ദേഹം പറയുന്നു .
പൊലീസ് മാറണം, മാറേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞിരിക്കുന്നു. അതിൽ യാതൊരു സംശയവും വേണ്ട. ആ ഫോഴ്സിന്റെ നിലനിൽപ്പ് എന്നു പറയുന്നത് മാറ്റത്തിലൂടെ മാത്രമാണ്. ഇല്ലെങ്കിൽ ഒരു കാരണവശാലും ഈ ഫോഴ്സിന് മുന്നോട്ടുപോകാൻ കഴിയില്ല. തെറ്റു ചെയ്താൽ പിടിക്കപ്പെടുമെന്നും തെറ്റ് ചെയ്യാത്ത ഒരാൾക്ക് ബുദ്ധിമുട്ട് വരുത്തില്ലെന്നും പറയുന്ന കാലത്തു മാത്രമേ നമ്മുടെ ഫോഴ്സുകൾ ശരിയാകൂ. പരമാധികാര റിപ്പബ്ലിക് എന്ന് പറയുന്ന നമ്മുടെ രാജ്യത്ത് ശരിക്കുള്ള രാജാവ് ഇവിടുത്തെ ഓരോ പൗരനുമാണ്. ചില പൊലീസ് സ്റ്റേഷൻ മാത്രം ജനമൈത്രി സ്റ്റേഷൻ ആകുന്നത് തെറ്റാണ്. എല്ലാ പൊലീസ് സ്റ്റേഷനും ജനമൈത്രി ആകണം. എല്ലാ പൊലീസ് സ്റ്റേഷനും സാധാരണ ഓഫീസ് പോലെ ആകണം എന്നും അദ്ദേഹം പറയുന്നു.
പൊലീസുകാർക്കെതിരേ നടപടി വേണമെന്ന കോടതി ഉത്തരവ് അവരുടെ മനോവീര്യം തകർക്കുമെന്ന നിലപാട് തെറ്റാണ്. തെറ്റു ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരെ മാറ്റിനിർത്താനുള്ള മനോധൈര്യമാണ് സേനയ്ക്ക് ഉണ്ടാകേണ്ടതെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കൂട്ടിച്ചേർത്തു. കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംഘടിപ്പിച്ച ഓൺലൈൻ യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |