തൃശൂർ: മോഹവില ലഭിക്കുന്ന ഇരുതലമൂരിയുമായി നാലുപേർ പിടിയിൽ. വടക്കൻ പറവൂർ സ്വദേശി സിദ്ദിഖ് (27), കയ്പമംഗലം സ്വദേശി അനിൽ കുമാർ (47), തിരുവനന്തപുരം വെള്ളറട സ്വദേശി റാംകുമാർ (41), ചാലക്കുടി വൈന്തല സ്വദേശി സന്തോഷ് (42) എന്നിവരാണ് പിടിയിലായത്.
വനം വകുപ്പ് ഫ്ളൈയിംഗ് സ്ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് തൃശൂർ ശക്തൻ ബസ് സ്റ്റാൻഡിന് സമീപമുള്ള ഹോട്ടലിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. പത്തനംതിട്ട രജിസ്ട്രേഷനിലുള്ള കാർ കസ്റ്റഡിയിലെടുത്തു. കൊടുങ്ങല്ലൂർ രജിസ്ട്രേഷനിലുള്ള വാഹനം പിടികൂടാനുണ്ട്.
പട്ടിക്കാട് ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥർക്ക് പ്രതികളെ കൈമാറും. ഇരുതലമൂരിയുടെ വാലും തലയും ഒരുപോലെയിരിക്കും. ആക്രമണങ്ങളിൽ നിന്നു തലഭാഗത്തെ രക്ഷിക്കാൻ വാലാണ് ഉയർത്തിക്കാട്ടുക.കാര്യസാദ്ധ്യത്തിന് ഇവയെ ബലികൊടുക്കുന്ന അന്ധവിശ്വാസം സിനിമാ മേഖലയിലടക്കം പുലർത്തുന്നുണ്ട്. അതിനാൽ അന്താരാഷ്ട്ര വിപണിയിൽ വലിയ ഡിമാൻഡാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
സംരക്ഷിത വിഭാഗത്തിൽപെട്ട ഇരുതല മൂരിയെ പിടികൂടുന്നത് കുറ്റകരമാണ്. മരുന്നും സൗന്ദര്യവർദ്ധകവസ്തുക്കളും ഉണ്ടാക്കാൻ ഉപയോഗിക്കാറുണ്ട്. മലേഷ്യയിലും മറ്റും ധാരാളം ആവശ്യക്കാരുണ്ട്. തൂക്കത്തിനനുസരിച്ചാണ് വില.
തൃശൂർ ഫ്ളൈയിംഗ് സ്ക്വാഡ് റേഞ്ച് ഓഫീസർ ഭാസി ബാഹുലേയന്റെ നേതൃത്വത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം.എസ്. ഷാജി, ബീറ്റ് ഫോറസ്റ്റ് ഉദ്യോഗസ്ഥരായ എൻ.യു. പ്രഭാകരൻ, ഷിജു ജേക്കബ്, കെ.വി. ജിതേഷ് ലാൽ, ഗിരീഷ് കുമാർ, ഡ്രൈവർ സി.പി. സജീവ് കുമാർ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |