ന്യൂഡൽഹി: ഹരിയാനയിലെ ഗുരുഗ്രാമിൽ വെള്ളിയാഴ്ച പ്രാർത്ഥന തടയാനെത്തിയ 30പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു പ്ലക്കാർഡുകളും മുദ്രാവാക്യം വിളികളുമായി നമാസ് കേന്ദ്രങ്ങളിലെത്തിയ ഹിന്ദു സംഘർഷ സമിതി പ്രവർത്തകരാണ് മുൻകരുതൽ കസ്റ്റഡിയിലായത്.
500 പൊലീസുകാരുടെ കാവലിൽ പ്രാർത്ഥന നടന്നു. നഗരത്തിലെ ഡി.എൽ.എഫ് ഫേസ് 3, സെക്ടർ 12 എ, സെക്ടർ 14, സെക്ടർ 56, സെക്ടർ 47 എന്നീ അഞ്ച് കേന്ദ്രങ്ങളിലായിരുന്നു പൊലീസ് കാവലിൽ പ്രാർത്ഥന നടന്നത്. മുഖ്യമന്ത്രിയുടെ നിർദ്ദേശമനുസരിച്ച് വെള്ളിയാഴ്ച പ്രാർത്ഥന തടസപ്പെടുത്താൻ ശ്രമിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഗുരുഗ്രാം അസി. പൊലീസ് കമ്മിഷണർ അമൻ യാദവ് മുന്നറിയിപ്പ് നൽകിയിരുന്നു. നമാസ് നടക്കുന്ന പ്രദേശത്ത് എത്തുന്നവരെ നിരീക്ഷിക്കാൻ ക്രൈം ഇൻവസ്റ്റിഗേഷന് പ്രത്യേക ചുമതല നൽകിയിരുന്നു.
2018ൽ ഗുരു ഗ്രാമിലെ 37 സ്ഥലങ്ങളിൽ വെള്ളിയാഴ്ച നമാസ് നടത്താൻ ജില്ലാ ഭരണകൂടം അനുമതി നൽകിയതാണ്. ഇതിനെതിരെ ഹിന്ദു സംഘർഷ് സമിതി പരാതി നൽകി. കഴിഞ്ഞ ആഴ്ച സെക്ടർ 4 ൽ നടന്ന നമാസിനെതിരെ ഈ സംഘടന പ്രതിഷേധ പരിപാടി നടത്തിയതോടെയാണ് സ്ഥിതി സംഘർഷത്തിലേക്ക് നീങ്ങിയത്. പൊതു സ്ഥലത്തെ നമാസ് നിരോധിക്കണമെന്നാവശ്യപ്പെട്ട് ആര്യ കേന്ദ്രീയ സഭയും രംഗത്തെത്തി. ഇതിനെ പ്രതിരോധിക്കുമെന്ന് മുസ്ലിം ഏകതാ മഞ്ച് ചെയർമാൻ ഷെഹ്സാദ് ഖാനും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |