തിരുവനന്തപുരം: സ്വന്തം കുഞ്ഞിനെ തേടുന്ന അമ്മയ്ക്ക് നീതി കിട്ടാൻ സമരം ചെയ്ത യൂത്ത് കോൺഗ്രസ് വനിതാ നേതാക്കളെ കസ്റ്റഡിയിലെടുത്ത് കടുത്ത സ്ത്രീവിരുദ്ധപരാമർശം നടത്തിയ കന്റോൺമെന്റ് സി.ഐക്കെതിരെ നടപടിയെടുക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഫേസ്ബുക് പോസ്റ്റിൽ ആവശ്യപ്പെട്ടു. പ്രവർത്തകരെ ഐറ്റങ്ങൾ എന്ന് വിളിച്ച് അധിക്ഷേപിച്ചെന്ന് കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ് നേതാവ് വീണ എസ്.നായർ ഫേസ്ബുക് പോസ്റ്റിട്ടിരുന്നു.
പെൺകുട്ടികളോടും സ്ത്രീകളോടും സഭ്യമായി പെരുമാറാൻ അറിയാത്തയാൾ നിയമപാലകനായിരിക്കാൻ യോഗ്യനല്ല. ഇതാണോ പൊലീസിന്റെ നയവും ഭാഷയുമെന്ന് മുഖ്യമന്ത്രി പറയണം. നവോത്ഥാന ചരിത്രവും സ്ത്രീ സുരക്ഷയും നിരന്തരം ഓർമ്മിപ്പിക്കുന്ന മുഖ്യമന്ത്രി ഈ ഉദ്യോഗസ്ഥനെതിരെ കർശന നടപടി സ്വീകരിക്കണം. നീതി തേടിയെത്തുന്ന സ്ത്രീകളെ ഉന്നത പൊലീസുദ്യോഗസ്ഥർ പോലും അപമാനിക്കുന്നത് പതിവായി.
എ.ഐ.എസ്.എഫ് വനിതാ നേതാവിനെ എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്തിട്ടും ചെറുവിരൽ അനക്കാതിരുന്ന പൊലീസാണ് ഇവിടത്തേത്. സി.പി.ഐ മന്ത്രിമാർ മൗനം അലങ്കാരമാക്കിയതു പോലെയാണ് തങ്ങളുമെന്ന് കരുതരുത്. ഭരണത്തിന്റെ തണലിൽ കൈയൂക്ക് കാട്ടാമെന്നോ തങ്ങളുടെ സഹോദരിമാരെ അപമാനിക്കാമെന്നോ ഒരു ഉദ്യോഗസ്ഥനും കരുതേണ്ട.
'അലന്റെയും താഹയുടെയും കുടുംബത്തോട് മാപ്പ് പറയണം "
മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരും അലനോടും താഹയോടും മക്കൾ ജയിലിലായതിന്റെ വേദന അനുഭവിച്ച കുടുംബത്തോടും പരസ്യമായി മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യു.എ.പി.എ ചുമത്തേണ്ട കേസല്ല ഇതെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ സംഭവത്തിൽ യു.എ.പി.എ ദുരുപയോഗം ചെയ്തിരിക്കുകയാണെന്ന നിലപാടാണ് യു.ഡി.എഫ് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അവരുടെ വീട്ടിൽ നിന്നും കണ്ടെടുത്ത പുസ്തകങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തതെങ്കിൽ അതിനേക്കാൾ വലിയ മാവോയിസ്റ്റ് ആശയങ്ങൾ പറയുന്ന പുസ്തകങ്ങൾ തന്റെ ലൈബ്രറിയിലുണ്ടെന്നും
ഇത്രയും കാലം ജയിലിൽ കിടന്നതിന് എന്ത് പരിഹാരമാണ് സർക്കാർ ഉണ്ടാക്കുകയെന്നും അദ്ദേഹം ചോദിച്ചു.
മോദിയേക്കാൾ വലിയ ഏകാധിപതിയായി മാറുമെന്നാണ് പിണറായി വിജയൻ തെളിയിച്ചത്. ഇതു തന്നെയല്ലേ യു.പിയിലെ യോഗി ആദിത്യനാഥ് സർക്കാരും ചെയ്യുന്നത്. ഇപ്പോൾ കേരളം ഭരിക്കുന്നത് ഇടതുപക്ഷ സർക്കാരല്ല, തീവ്രവലതുപക്ഷ സ്വഭാവമുള്ള സർക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |