കാബൂൾ: അഫ്ഗാനിസ്ഥാനിലെ പുതിയ ഭരണകൂടത്തെ ലോകരാജ്യങ്ങൾ അംഗീകരിക്കണമെന്ന ആവശ്യവുമായി താലിബാൻ. കടുത്ത സമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന രാജ്യത്തെ അംഗീകരിക്കില്ലെന്ന അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങളുടെ നിലപാട് മാറ്റിയില്ലെങ്കിൽ ലോകവ്യാപകമായ പ്രശ്നങ്ങൾക്ക് അത് കാരണമാകുമെന്നാണ് താലിബാന്റെ മുന്നറിയിപ്പ്.
താലിബാൻ സർക്കാർ അഫ്ഗാനിൽ ഭരണം ഏറ്റെടുത്തിട്ട് മാസങ്ങൾ പിന്നിട്ടിട്ടും വിദേശരാജ്യങ്ങളിലുള്ള അഫ്ഗാൻ സർക്കാരിന്റെ കോടിക്കണക്കിന് ഡോളറുകളുടെ നിക്ഷേപം തടഞ്ഞു വച്ചിരിക്കുകയാണ്.
'അമേരിക്കയോട് ഞങ്ങൾക്ക് പറയാനുള്ളത് താലിബാൻ സർക്കാരിനെ അംഗീകരിച്ചില്ലെങ്കിൽ, അഫ്ഗാനിലെ നിലവിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടില്ലെങ്കിൽ അത് അഫ്ഗാനിൽ മാത്രമാവില്ല പ്രശ്നങ്ങൾ സൃഷ്ടിക്കുക, അത് ലോകത്തിന്റെ മുഴുവൻ പ്രശ്നമായി മാറും.', താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു.
നേരത്തെ താലിബാനും അമേരിക്കയും തമ്മിൽ യുദ്ധമുണ്ടായതിന് കാരണം ഇരു രാജ്യങ്ങളും തമ്മിൽ നയതന്ത്ര ബന്ധങ്ങളില്ലാതിരുന്നതാണ്. അന്നുണ്ടായിരുന്ന പ്രശ്നങ്ങൾക്ക് ചർച്ചകളിലൂടെ പരിഹാരം കണ്ടെത്താനാവുമായിരുന്നെന്നും എന്നാൽ യുദ്ധം ഒഴിവായേനെയെന്നും സബിഹുള്ള കൂട്ടിച്ചേർത്തു. ആഗോള അംഗീകാരത്തിനായുള്ള എല്ലാ നിബന്ധനകളും സർക്കാർ പൂർത്തീകരിച്ചു. അതിനാൽ ലോകരാജ്യങ്ങൾ താലിബാനെ അംഗീകരിക്കണമെന്നത് അഫ്ഗാൻ ജനതയുടെ അവകാശമാണെന്നും താലിബാൻ വക്താവ് പറഞ്ഞു. എല്ലാ രാജ്യങ്ങളും അഫ്ഗാനിൽ എംബസികളുടെ പ്രവർത്തനങ്ങൾ പുനരാരംഭിക്കണെമെന്നും താലിബാൻ ആവശ്യപ്പെടുന്നുണ്ട്.
താലിബാൻ ഇടക്കാല സർക്കാരിന് ആഗോള അംഗീകാരം ലഭിച്ചിട്ടില്ലെങ്കിലും രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയും ഭക്ഷ്യക്ഷാമവും പരിഹരിക്കാൻ യു.എൻ വഴി ലോകരാജ്യങ്ങൾ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. ചൈന, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങൾ താലിബാൻ പ്രതിനിധികളുമായി നിരന്തരം ചർച്ചകൾ നടത്തുകയും സർക്കാരിന് ആവശ്യമായപിന്തുണ നല്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
വിവാഹച്ചടങ്ങിനെത്തിയ 13 പേരെ താലിബാൻ ഭീകരർ കൊലപ്പെടുത്തി : അമറുള്ള സലേ
അഫ്ഗാനിലെ നംഗർഹാറിൽ നടന്ന ഒരു വിവാഹച്ചടങ്ങിനിടെ പാട്ട് നിർത്താൻ ആവശ്യപ്പെട്ട് താലിബാൻ ഭീകരർ 13 പേരെ കൊലപ്പെടുത്തിയെന്ന് അഫ്ഗാൻ മുൻ വൈസ് പ്രസിഡന്റ് അമറുള്ള സലേ. താലിബാൻ രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരകൃത്യങ്ങളെ പ്രതിരോധിക്കുക എന്നത് രാജ്യത്തിന്റെ ആവശ്യമാണെന്നും എന്നാൽ വെറും അപലപിക്കുക മാത്രം ചെയ്തതിലൂടെ ഇത് സാദ്ധ്യമാവില്ലെന്നും അദ്ദേഹം പറഞ്ഞു. 25 വർഷമായി പാകിസ്ഥാൻ അവരെ പരിശീലിപ്പിച്ചത് അഫ്ഗാൻ സംസ്‌കാരത്തെ നശിപ്പിക്കാനാണ്. അതാണ് ഇപ്പോൾ നടപ്പിലാക്കുന്നത്.
എന്നാൽ ഈ ഭരണം അധികനാൾ നിലനിൽക്കില്ല. താലിബാന്റെ പതനം ഉറപ്പാണ്. പക്ഷേ അതിന് അവസാനം കുറിക്കുന്നതുവരെ അഫ്ഗാൻ മണ്ണിന് അനേകം പീഡനങ്ങൾ നേരിടേണ്ടി വരും. സലേ ട്വിറ്ററിൽ കുറിച്ചു. അഫ്ഗാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതോടെ രാജ്യം വിടേണ്ടി വന്ന മുൻ സർക്കാറിലെ നേതാക്കൾ ചേർന്ന് രൂപീകരിച്ച പ്രവാസി ഭരണകൂടത്തിന്റെ തലവാനാണ് നിലവിൽ അമറുള്ള സലേ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |