ന്യൂഡൽഹി: സെഞ്ച്വറിയും കടന്ന് പെട്രോൾ, ഡീസൽവില കുതിക്കുന്നതിനിടെ പെട്രോളിയം ഉത്‌പന്നങ്ങളുടെ നികുതിയിനത്തിൽ നടപ്പുവർഷം ഏപ്രിൽ-സെപ്‌തംബറിൽ കേന്ദ്രം സ്വന്തമാക്കിയ വരുമാനം 1.78 ലക്ഷം കോടി രൂപ. 2020-21ലെ സമാനകാലത്തെ 1.28 ലക്ഷം കോടി രൂപയേക്കാൾ 33 ശതമാനവും 2019-20ലെ സമാനകാലത്തെ 95,930 കോടി രൂപയേക്കാൾ 79 ശതമാനവും അധികമാണിത്.
2019-20ൽ ആകെ വരുമാനം 2.39 ലക്ഷം കോടി രൂപയായിരുന്നു. 2020-21ൽ ഇത് 3.89 ലക്ഷം കോടി രൂപയിലെത്തി. കൊവിഡിന്റെ ഒന്നാംതരംഗത്തിലെ ദേശീയ ലോക്ക്ഡൗണിൽ കേന്ദ്രസർക്കാർ ഇന്ധന എക്‌സൈസ് നികുതി കുത്തനെ കൂട്ടിയതാണ് കഴിഞ്ഞവർഷം നികുതിവരുമാനം കുതിക്കാൻ ഇടയാക്കിയത്.
പെട്രോളിന്റെ എക്‌സൈസ് നികുതി ലിറ്ററിന് 19.98 രൂപയായിരുന്നത് 32.9 രൂപയാക്കി. ഡീസലിന്റേത് 15.80 രൂപയിൽ നിന്ന് 31.80 രൂപയിലേക്കും. 2014ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിലേറുമ്പോൾ പെട്രോളിന് നികുതി 9.48 രൂപയായിരുന്നു; ഡീസലിന് 3.56 രൂപയും. ദേശീയ ലോക്ക്ഡൗണിൽ ക്രൂഡോയിൽ വില ബാരലിന് 40 ഡോളറിന് താഴെയെത്തിയപ്പോഴാണ് നികുതി വരുമാനം നഷ്‌ടപ്പെടാതിരിക്കാൻ കേന്ദ്രം എക്‌സൈസ് നികുതി കുത്തനെ കൂട്ടിയത്. ഇപ്പോൾ ക്രൂഡ് വില 85 ഡോളറിലെത്തിയെങ്കിലും നികുതി കുറയ്ക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല.
ഓയിൽ ബോണ്ടും ബാദ്ധ്യതയും
പെട്രോൾ, ഡീസൽ വില 110 രൂപയും കടന്ന് കുതിക്കുകയാണെങ്കിലും നികുതി കുറയ്ക്കാത്തതിന്റെ കാരണമായി മോദി സർക്കാർ ചൂണ്ടിക്കാട്ടിയത് യു.പി.എ സർക്കാരിന്റെ കാലത്തെ എണ്ണ ബോണ്ട് ബാദ്ധ്യതയാണ്. എന്നാൽ, ബാദ്ധ്യതയേക്കാൾ വലിയ വരുമാനമാണ് എക്‌സൈസ് നികുതിയായി കേന്ദ്രം കീശയിലാക്കുന്നത്.
ആകെ 1.34 ലക്ഷം കോടി രൂപയാണ് കേന്ദ്രം ഓയിൽ ബോണ്ട് ഇനത്തിൽ എണ്ണക്കമ്പനികൾക്ക് വീട്ടാനുള്ളത്. ഇന്ധന എക്‌സൈസ് നികുതിയിലെ അധിക വരുമാനത്തിൽ (ഇൻക്രിമെന്റൽ കളക്ഷൻ) നിന്നാണിത് വീട്ടേണ്ടത്. ഇതുവരെ വീട്ടിയത് 3,500 കോടി രൂപ. ബാക്കി 2025-26നകം വീട്ടണം.
ഈവർഷം (2021-22) വീട്ടേണ്ടത് : ₹10,000 കോടി രൂപ. എന്നാൽ, ഏപ്രിൽ-സെപ്‌തംബറിൽ അധികവരുമാനമായി കേന്ദ്രം 42,931 കോടി രൂപ നേടിക്കഴിഞ്ഞു. ഫലത്തിൽ, ഇതിനകം തന്നെ 32,931 കോടി രൂപ കേന്ദ്രത്തിന് ലാഭമാണ്.
ഈവർഷം ആകെ ഒരുലക്ഷം കോടി രൂപയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നു; അതായത് നടപ്പുവർഷത്തെ ബാദ്ധ്യത വീട്ടിക്കഴിഞ്ഞാലും 90,000 കോടി രൂപയോളം കേന്ദ്രത്തിന് ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |