പാലക്കാട്: ലോക്ക് ഡൗൺ നിയന്ത്രണം പിൻവലിച്ചതോടൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നതോടെ നഗരത്തിലെ റോഡ് വക്കുകളിൽ അനധികൃത പാർക്കിംഗ് മൂലം ഗതാഗതക്കുരുക്ക് രൂക്ഷം. വാഹനങ്ങളെയും കാൽനടയാത്രികരെയും കുരുക്ക് വലയ്ക്കുന്നുണ്ട്.
വിവിധയിടങ്ങളിലെ റോഡിൽ വാഹനങ്ങൾ അലക്ഷ്യമായി നിറുത്തി ഉടമകൾ പോകുന്നതിനാൽ മറ്റു വാഹനയാത്രികരും കാൽനടയാത്രക്കാരുമാണ് ദുരിതത്തിലാകുന്നത്. ബസ് സ്റ്റാൻഡ്, ജില്ലാ ആശുപത്രി പരിസരങ്ങളിലാണ് റോഡരികിൽ വാഹനങ്ങൾ നിറുത്തിയിടുന്നത് മൂലം കുടുതൽ ദുരിതം.
ടൗണിൽ വിവിധ ആവശ്യങ്ങൾക്കും ജില്ലാ ആശുപത്രിയിലേക്കും വാഹനത്തിൽ എത്തുന്നവർക്ക് കോട്ടമൈതാനത്തെ പാർക്കിംഗ് സൗകര്യമുണ്ടായിരുന്നു. നവീകരണത്തിന് കോട്ടമൈതാനം അടച്ചിട്ടതോടെ പാർക്കിംഗ് ജില്ലാ ആശുപത്രി റോഡിലും നഗരസഭാ കെട്ടിടത്തിന്റെ മുൻവശത്തുമാണ്. ഇതുമൂലം ഇതുവഴിയുള്ള യാത്ര ദുഃസഹമാകുന്നതിന് പുറമെ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നു. രാവിലെയും വൈകീട്ടും വാഹനങ്ങൾ കൂടുന്നതോടെ കുരുക്ക് നിയന്ത്രിക്കാൻ ട്രാഫിക് പൊലിസിനും തലവേദനയാകുന്നുണ്ട്.
നഗരത്തിൽ വിവിധയിടങ്ങളിൽ സ്വകാര്യ പാർക്കിംഗുണ്ടായിരുന്നു. കൊവിഡിനെ തുടർന്ന് പലതും നിർത്താലാക്കി. ലോക്ക് ഡൗൺ പിൻവലിച്ചിട്ടും പാർക്കിംഗ് സ്ഥലങ്ങൾ തുറക്കാത്തതും റോഡരികിൽ വാഹന പാർക്ക് ചെയ്യുന്നതിനിടയാക്കുന്നുണ്ട്. സ്റ്റേഡിയം ബസ് സ്റ്റാൻഡ്, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പരിസരത്തെ അനധികൃത പാർക്കിംഗ് മൂലം സ്വകാര്യ ബസുകളെ ഉൾപ്പെടെ വലയ്ക്കുന്നുണ്ട്. നഗരത്തിൽ അനധികൃത പാർക്ക് തടയുന്നതിന് ട്രാഫിക് പൊലീസ് വിവിധ സ്ഥലങ്ങളിൽ പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഇതുവരെ നടപടിയായിട്ടില്ല.
അനധികൃത പാർക്കിംഗിനെതിരെ പരിശോധനയും പിഴയീടാക്കലും പൊലീസ് കുറച്ചതോടെ റോഡിന് ഇരുവശവും വാഹനപാർക്കിംഗ് കേന്ദ്രമായി മാറുന്നുണ്ട്. അനധികൃത പാർക്കിംഗ് കച്ചവട സ്ഥാപനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്.
- വ്യാപാരികൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |