ലോകകപ്പിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടുന്നു, ന്യൂസിലാൻഡ്- സ്കോട്ട്‌ലാൻഡ് പോരാട്ടവും ഇന്ത്യയ്ക്ക് നിർണായകം
അബുദാബി : ഐ.സി.സി ട്വന്റി-20 ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും തോറ്റുപോയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഇന്ന് നിർണായക ദിനം. ആരെയും അട്ടിമറിക്കാൻ ശേഷിയുള്ള അഫ്ഗാനിസ്ഥാനെയാണ് ഇന്ത്യ ഇന്ന് അബുദാബിയിൽ നേരിടുന്നത്. ഈ മത്സരത്തിൽക്കൂടി ജയിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇന്ത്യയ്ക്ക് മുന്നിൽ സെമിയിലേക്കുളള എല്ലാവാതിലുകളും കൊട്ടിയടയ്ക്കപ്പെടും.
ഇന്ന് രാത്രി ഇന്ത്യൻ സമയം 7.30 മുതലാണ് ഷേഖ് സായ്ദ് സ്റ്റേഡിയത്തിൽ ഇന്ത്യ-അഫ്ഗാൻ പോരാട്ടം തുടങ്ങുന്നത്. എന്നാൽ വൈകിട്ട് 3.30 ന് ദുബായ്‌യിൽ നടക്കുന്ന ന്യൂസിലാൻഡും സ്കോട്ട്‌ലാൻഡും തമ്മിലുള്ള പോരാട്ടവും ഇന്ത്യയ്ക്ക് നിർണായകമാണ്. ഇത്തിരിക്കുഞ്ഞന്മാരെങ്കിലും സ്കോട്ട്ലാൻഡിന് കിവീസിനെ അട്ടിമറിക്കാൻ കഴിഞ്ഞാൽ ഇന്ത്യയ്ക്ക് ആശ്വാസം പകരുന്ന വാർത്തയാകുമത്.
സൂപ്പർ 12 ഗ്രൂപ്പ് രണ്ടിലെ പോയിന്റ് പട്ടികയിൽ ഇന്ത്യയെക്കാളും കിവീസിനെക്കാളും മുന്നിലാണ് അഫ്ഗാനിസ്ഥാൻ. മൂന്ന് കളികളിൽ രണ്ടെണ്ണത്തിൽ അവർ ഒരുവിജയം നേടിക്കഴിഞ്ഞു.ആദ്യ മത്സരത്തിൽ സ്കോട്ട്‌ലാൻഡിനെ 130 റൺസിനും മൂന്നാം മത്സരത്തിൽ നമീബിയയെ 62 റൺസിനുമാണ് അവർ തോൽപ്പിച്ചത്. പാകിസ്ഥാനോട് മാത്രമാണ് തോറ്റത്.
പാകിസ്ഥാനോട് പത്തുവിക്കറ്റിനും കിവീസിനോട് എട്ടുവിക്കറ്റിനും തോറ്റതോടെ ഇന്ത്യൻ ടീം വിമർശനങ്ങൾക്ക് നടുവിലാണ്. ശരീരഭാഷയിൽപ്പോലും തോൽവി നിഴലിക്കുന്ന വിരാട് കൊഹ്‌ലിക്കും സംഘത്തിനും എന്തുവിലകൊടുത്തും ഇന്ന് വിജയിച്ചേ മതിയാകൂ.അതും ചെറിയ മാർജിനിലൊന്നും പോരതാനും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |